18 തികയാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയല്ല സ്നേഹം കാണിക്കേണ്ടതെന്ന് എംവിഡി. മധ്യവേനൽ അവധി തുടങ്ങുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തികളിൽ പിടിക്കപ്പെട്ടാൽ കുട്ടികളുടെ രക്ഷിതാക്കൾ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിലുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് നിരവധി കോടതി വിധികളും പുറത്ത് വന്നിരുന്നു.
കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 2019 -ൽ മാത്രം 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ മരണപ്പെട്ടത്. അതുകൊണ്ടു തന്നെ 2019ൽ മോട്ടോർ വാഹന നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനൈൽ ഡ്രൈവിങ്ങിനാണ്, എന്നാൽ ജനങ്ങൾക്ക് അതിൻറെ ഗൗരവം ഇനിയും മനസിലായിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടി.
ജുവനൈൽ ഡ്രൈവിംഗിൻറെ ശിക്ഷകൾ
# ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.
# നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും
# നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കിൽ ഇരുപത്തിയഞ്ച് വയസ് തികയുമ്പോൾ മാത്രമേ സാധ്യമാകുകയുള്ളൂ .
# 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കും.