പെരുന്നാൾ വിപണിയിൽ ‘മട്ടൺ ഷോക്ക്’! കിലോയ്ക്ക് 200 രൂപ വർധിച്ചു; ആശ്വാസമായി ചിക്കൻ വിലയിലെ ഇടിവ്
ശംഖുംമുഖം: പെരുനാൾ സീസണിനൊപ്പം സംസ്ഥാനത്ത് മട്ടൺ വില കുത്തനെ ഉയർന്നു. നാടൻ ആടിന്റെ ഇറച്ചിക്കാണ് ഒറ്റയടിക്ക് കിലോയ്ക്ക് ₹200 വർധിച്ചത്. ₹1000 ആയിരുന്ന വില ഇപ്പോൾ ₹1200 ആയി.
വിപണിയിൽ നാടൻ ആടുകളുടെ ലഭ്യത കുറഞ്ഞതാണ് ഈ വർധനയ്ക്ക് പ്രധാന കാരണം. മാർക്കറ്റുകളിലേക്ക് ആടുകളുടെ വരവ് കുറഞ്ഞതോടെ വീടുകളിൽ ആട് വളർത്തുന്നവരും വില ഉയർത്തിയിട്ടുണ്ട്. പെൺ ആടിനും ആൺ ആടിനും വ്യത്യസ്ത വില ഈടാക്കുന്നുണ്ടെങ്കിലും കശാപ്പിന് ശേഷം എല്ലാം ഒരേ നിരക്കിലാണ് വിൽപ്പന.
വർഷങ്ങളായി നാടൻ ആടുകൾ മാത്രം ഉപയോഗിക്കുന്ന ചില ഹോട്ടലുകൾ കിലോയ്ക്ക് ₹100 മാത്രമാണ് കൂട്ടിയത്. എന്നാൽ സാധാരണ കച്ചവടക്കാർ ₹200 വരെ വില ഉയർത്തിയിട്ടുണ്ട്. ഒരിക്കൽ ഉയർന്ന മട്ടൺ വില പിന്നീട് കുറയാറില്ലെന്നതും ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.
നാടൻ ആടുകളുടെ ക്ഷാമം മുതലെടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ആടുകളുടെ ഇറച്ചിക്കും വില കൂട്ടിയിട്ടുണ്ട്. മുൻപ് ₹600–₹700 നിരക്കിൽ വിൽപ്പന നടത്തിയിരുന്ന ഇറച്ചി ഇപ്പോൾ ₹800–₹900 ആയി. ഇതിന് രുചി കുറവാണെങ്കിലും സാധാരണക്കാർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്.
രാജസ്ഥാനുൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്ന് ലോഡ് കണക്കിന് ആടുകൾ ദിവസേന എത്തുന്നുണ്ട്. പല ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും ഇവയെ ‘നാടൻ ആട്’ എന്ന പേരിൽ വിൽക്കുന്നതായും ആരോപണം ഉയരുന്നു.
ഇതിനൊപ്പം ബീഫിനും പോത്തിനും കിലോയ്ക്ക് ₹50 വീതം വർധനവുണ്ടായി.
ചിക്കൻ വില ഇടിഞ്ഞു
മറ്റുവശത്ത് ചിക്കൻ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. കിലോയ്ക്ക് ₹175 ഉണ്ടായിരുന്ന കോഴി ഇപ്പോൾ ₹125 ആയി കുറഞ്ഞു. പാചകവാതക ക്ഷാമത്തെ തുടർന്ന് പല ഹോട്ടലുകളും അടച്ചിട്ടതും, ചൂട് കൂടിയതോടെ ഫാമുകളിൽ കോഴികളെ കൂടുതൽ ദിവസം നിലനിർത്താനാകാത്തതുമാണ് വില കുറയാൻ കാരണം.
ഇതോടൊപ്പം, കൃത്രിമ ക്ഷാമം സൃഷ്ടിച്ച് മുമ്പ് വില കൂട്ടിയിരുന്ന മൊത്തവിതരണക്കാർ ഇപ്പോൾ വില കുറയ്ക്കേണ്ടിവന്നതായും റിപ്പോർട്ടുകൾ പറയുന്നു. നാടൻ കോഴിയുടെ ക്ഷാമം മൂലം ഗിരിരാജൻ കോഴികളെ ‘നാടൻ’ എന്ന പേരിൽ വിൽക്കുന്ന പ്രവണതയും വ്യാപകമാണ്.
English Summary
Mutton prices surged by ₹200 per kg due to Eid demand and shortage of local goats, while chicken prices dropped significantly amid reduced demand and supply issues.









