കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പോലീസ്.
നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ് മരിച്ച കല്യാണിയുടെ അമ്മ സന്ധ്യ. ഇന്നുതന്നെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
തുടർന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. നേരംവെളുക്കുന്നതോടെ യുവതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം. അതേസമയം, യുവതിക്ക് കടുത്ത മാനസിക പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പടെ കണ്ടെത്താനാണ് പൊലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. അതേ സമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെയും കുട്ടിയെ അമ്മ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്റെ കുടുംബം ആരോപിച്ചിരുന്നു. കുടുംബ പ്രശ്‌നത്തെ തുടർന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് പുത്തൻകുരിശ് പൊലീസിന് കുട്ടിയുടെ പിതാവിന്റെ കുടുംബം മൊഴി നൽകിയിരുന്നു.
എന്നാൽ കല്ല്യാണിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ അമ്മ ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചിരുന്നു എന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
ഇന്നു പുലർച്ചെ 2.20 നാണ് മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയിൽ നിന്നും കല്യാണിയുടെ മൃതദേഹം മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പെയ്ത കനത്ത മഴയെയും ഇരുട്ടും അവഗണിച്ചായിരുന്നു പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുഞ്ഞിനായി തെരച്ചിൽ നടത്തിയത്.
സാധാരണ ഗതിയിൽ ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളിൽ തെരച്ചിലിന് ഇറങ്ങുന്നവരുടെ സുരക്ഷ പരിഗണിച്ച് രാത്രി വൈകിയുള്ള തെരച്ചിൽ നടത്താറില്ല. എന്നാൽ, കാണാതായത് പിഞ്ചുകുഞ്ഞായതിനാൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും കനത്ത മഴയും ഇരുട്ടും അവഗണിച്ച് തെരച്ചിൽ നടത്തുകയായിരുന്നു.
തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെ കാണാതായതെന്നാണ് പുറത്തു വന്ന വാർത്ത. അങ്കണവാടിയിൽ പോയ ശേഷം അമ്മ സന്ധ്യയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
കുട്ടിയെ കാണാതായെന്ന് ആദ്യം പൊലീസിന് മൊഴി നൽകിയ അമ്മ, പിന്നീട് ഉപേക്ഷിച്ചതാണെന്ന് മൊഴി നൽകി. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തു വരെ കുട്ടിയുമായി അമ്മ നടന്നുവന്നുവെന്ന വിവരത്തെ തുടർന്ന് ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നീല ജീൻസും പിങ്ക് ഉടുപ്പുമാണ് കാണാതാകുമ്പോൾ കല്യാണി ധരിച്ചിരുന്നത്. ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ പൊലീസിനു ആദ്യം മൊഴി നൽകിയത്. 3.30നാണ് അങ്കണവാടിയിൽ നിന്നും കല്യാണിയെ വിളിച്ചുകൊണ്ട് വീട്ടിലേക്ക് തിരിച്ചതെന്നും അമ്മ പൊലീസിനോട് പിന്നീട് പറഞ്ഞു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ മൊഴി മാറ്റുകയായിരുന്നു. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
വൈകിട്ട് മൂന്നരയോടെ അമ്മ മറ്റക്കുഴിയിലെ വീട്ടിൽ നിന്ന് തിരുവാങ്കുളത്തുള്ള അങ്കനവാടിയിലെത്തി. പിന്നീട് കുട്ടിയെ കൂടെ കൂട്ടുന്നു.മറ്റക്കുഴിയിലെ വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീടായ ആലുവയ്ക്കടുത്ത് കുറുമശേരിയിലേക്ക് പോകുന്നു.
ഏഴു മണിയോടെ അമ്മ വീട്ടിൽ വന്നു കയറുമ്പോൾ കുട്ടി കൂടെയില്ല. കുഞ്ഞ് എവിടെയെന്ന ചോദ്യത്തിന് ആലുവയിൽ വച്ച് കാണാതായെന്ന് മറുപടി നൽകി.
വീട്ടുകാരുടെയും മറ്റുള്ളവരുടേയും നിരന്തര ചോദ്യത്തിനൊടുവിൽ അമ്മയിൽ നിന്ന് പരസ്പര വിരുദ്ധമായ മറുപടികൾ. എട്ടു മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിക്കുന്നു.
അവർ ഉടൻ അന്വേഷണമാരംഭിക്കുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുറുമശേരിക്കടുത്തുള്ള മൂഴിക്കുളം പാലത്തിനടത്ത് ഉപേക്ഷിച്ചെന്ന് അമ്മ മറുപടി നൽകുന്നു.
നാട്ടുകാരുടേയും പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക് നീങ്ങുന്നു. പത്തു മണിയോടെ പാലത്തിലും താഴെയുമായി അന്വേഷണം തുടങ്ങി. ഇതിനിടെ, മൂഴിക്കുളം ഭാഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അതോടെഅന്വേഷണം ശക്തമാക്കുന്നു.
പിന്നീട്ആലുവ ഡിവൈഎസ്പി പാലത്തിന്റെ താഴെയിറങ്ങി പരിശോധന നടത്തുന്നു. ആഴമുള്ള സ്ഥലമായതിനാൽ സ്കൂബ ടീമിനെ വിളിക്കാൻ തീരുമാനം എടുത്തു. രാത്രി 12.45ഓടെ ആലുവയിൽ നിന്നുള്ള യു.കെ. സ്കൂബ ടീം എത്തുന്നു.
ഒരു മണിയോടെ സ്കൂബ ടീം ചാലക്കുടി പുഴയിൽ തിരച്ചിൽ തുടങ്ങി. വെളുപ്പിനെ 2 മണിക്കു ശേഷവും തിരച്ചിൽ തുടരുന്നു. വെള്ളത്തിനടയിൽ കിടക്കുന്ന മരക്കഷ്ണങ്ങളും മഴയും ഇരുട്ടും തിരച്ചിലിന് വെല്ലുവിളിയായിരുന്നു.
പിന്നീട്വെളുപ്പിനെ 2 മണിയോടെ ഫയർ ഫോഴ്സിന്റെ സ്കൂബ ടീമും രംഗത്ത്. അവർ വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയ സമയത്തു തന്നെ ആലുവയിൽ നിന്നുള്ള സ്കൂബ സംഘത്തിന്റെ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു.
കുഞ്ഞിന്റെ മാതാരപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നു എന്നാണ് പുറത്തു വരുന്നു വിവരം. ദമ്പതികൾക്ക് കല്യാണിയെ കൂടാതെ മറ്റൊരു കുട്ടി കൂടിയുണ്ട്. യുവതിക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കൾ നൽകുന്നത്.