ഡ്രൈവിംഗ് ടെസ്റ്റിൽ 80 ശതമാനത്തിലേറെ വിജയം. കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകൾ സൂപ്പർ ഹിറ്റാണ്. കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകൾ വിജയകരമാണെന്ന് നേരത്തെതന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിലവിൽ തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിംഗ് കോളേജിലുൾപ്പെടെ ഒൻപത് ഡ്രൈവിംഗ് സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്.
ഈ ഡ്രൈവിംഗ് സ്‌കൂളുകളുടെ വിജയത്തിന് പിന്നാലെ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 12 എണ്ണം കൂടി സ്ഥാപിക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി 21 കാറുകൾകൂടി വാങ്ങിയിട്ടുണ്ട്. ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കാറുകളുടെ ഫ്‌ളാഗ് ഓഫ് കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ നിർവഹിച്ചു.
സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളേക്കാൾ കുറഞ്ഞ നിരക്കിലാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകളിലെ പരിശീലനം പുരോഗമിക്കുന്നത്. നിലവിൽ ഫോർ വീലറുകൾക്ക് 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപയും. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഇവിടെ ഈടാക്കുന്നത്.
കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജും നിലവിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനംവരെ ഇളവ് നൽകിയാണ് പ്രവർത്തനം. നിലവിൽ എസ്ടിസി കൂടാതെ വിതുര, ചാത്തന്നൂർ, ചടയമംഗലം, ആറ്റിങ്ങൽ, എടപ്പാൾ, ചിറ്റൂർ, ചാലക്കുടി, മാനന്തവാടി എന്നിവിടങ്ങളിലും കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.