സംസ്ഥാനമൊട്ടാകെ ഉഷ്‌ണതരംഗം പടരുകയാണ്. കൊല്ലം ഉള്‍പ്പെടെ മൂന്ന് ജില്ലകള്‍ക്കാണ് ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലത്തിന്റെ കിഴക്കന്‍ മേഖല ഒന്നാകെ കൊടുംചൂടില്‍ വെന്തുരുകുകയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ ഇരുപതിലധികം ആളുകള്‍ക്കാണ് പുനലൂരില്‍ മാത്രം സൂര്യാതപമേറ്റത്.പുനലൂര്‍ അടക്കുന്നുള്ള സ്ഥലങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതും ചൂട് കാരണമെന്നാണ് വിലയിരുത്തല്‍.
സൂര്യാഘാതവും സൂര്യാതപവും മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നു വിദഗ്ദർ പറയുന്നു. ഇന്നലെ പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഉയരുമെന്ന് മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.