ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപെടാത്ത പണം കണ്ടെത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ പരിശോധിക്കും.
സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ഫോണുകൾ പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ സംഭവ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പണം കണക്കിൽ പെടാത്തതാണെന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ യശ്വന്ത് വർമ്മയെ ജുഡീഷ്യൽ ചുമതലകളിൽ നിന്നും മാറ്റിയിരുന്നു. യശ്വന്ത് വർമയുടെ വീട്ടിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെയാണ് കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെടുത്തത്.
മാർച്ച് 14ന് ആയിരുന്നു സംഭവം നടന്നത്. ജസ്റ്റിസ് യശ്വന്ത് ശർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു.
എന്നാൽ സ്ഥലംമാറ്റം സംബന്ധിച്ച് കേന്ദ്രം ഉടൻ തീരുമാനമെടുക്കും എന്നാണ് റിപ്പോർട്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റുന്നത് ഡൽഹി ഹൈക്കോടതിയിൽ ഭരണപ്രതിസന്ധി ഒഴിവക്കാനാണെന്നാണ് വിശദീകരണം.