മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ? സർക്കാർ ഫണ്ടിൽ നിന്ന് പൊടിച്ചത് ലക്ഷങ്ങൾ
തിരുവനന്തപുരം: നടൻ മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത അഭിമുഖവുമായി ബന്ധപ്പെട്ട ചെലവുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്ത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ, അഭിമുഖത്തിനായി 11,21,000 രൂപ സർക്കാർ ഫണ്ടിൽ നിന്ന് ചെലവഴിച്ചതായി വ്യക്തമാക്കുന്നു.
എന്നാൽ, ചിത്രീകരണത്തിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും രേഖയിൽ സൂചിപ്പിക്കുന്നു. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് ഈ വിവരാവകാശ രേഖ പുറത്തുവിട്ടത്.
‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പേരിലുള്ള അഭിമുഖം രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരം ക്ലിഫ് ഹൗസിൽ ചിത്രീകരിച്ചതാണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയവും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു അഭിമുഖത്തിന്റെ ഉള്ളടക്കം.
അഭിമുഖത്തിന്റെ ടീസർ പുറത്ത് വന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പ്രതിപക്ഷം ഇത് ‘പിആർ സ്റ്റണ്ട്’ എന്നാണ് വിമർശിച്ചത്. അതേസമയം, മോഹൻലാലും പിണറായി വിജയനും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ ഭാഗമായാണ് അഭിമുഖമെന്നാണ് സിപിഎം പ്രതികരിച്ചു.
സംവിധായകൻ ടി.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖം ഒരുക്കിയത്. തിരുവനന്തപുരം സന്ദർശനത്തിനിടെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു പരിപാടിയുടെ ആശയം ഉയർന്നതെന്നും പിന്നീട് മോഹൻലാൽ സമ്മതം അറിയിച്ചതുമാണ് വിവരം.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയുമായി മോഹൻലാൽ നടത്തിയ അഭിമുഖവും സമാനമായി ശ്രദ്ധ നേടിയിരുന്നു.
English Summary
An RTI revelation shows that ₹11.21 lakh from government funds was spent on an interview featuring actor Mohanlal and Kerala Chief Minister Pinarayi Vijayan.









