ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ് വിശ്രമത്തിലുള്ള പേസർ മുഹമ്മദ് ഷമിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ അറിയിച്ചു. ലോകകപ്പിനുമുമ്പ് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പൂർണമായും ഷമിക്ക് നഷ്ടമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂണിൽ വെസ്റ്റിൻഡീസ്, യു.എസ്. എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മുഹമ്മദ് ഷമി. ഏഴുകളിയിൽ 24 വിക്കറ്റ് നേടിയ താരം പിന്നീട് കാൽക്കുഴക്കേറ്റ പരിക്കിന് ചികിത്സ തേടുകയായിരുന്നു. ലോകകപ്പിനുശേഷം ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായി.
ലണ്ടനിലെ ചികിത്സയ്ക്കുശേഷം ഷമി ഇന്ത്യയിലെത്തിയെന്നും ശസ്ത്രക്രിയ വിജയകരമാണെന്നും ജയ്ഷാ പറഞ്ഞു. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ഷമി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.