പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും എത്തും. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നിവ ഉൾപ്പെടുന്ന സുപ്രധാന നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയും സംഘടിപ്പിക്കും.
മാർച്ച് 29ന് പാലക്കാട് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയിലും തൃശൂരിൽ നടക്കുന്ന റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് പിന്നാലെ ബിജെപി പ്രത്യേക ശ്രദ്ധ നൽകുന്ന മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായാണ് ഈ സന്ദർശനം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 31ന് തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ഏപ്രിൽ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലായി റാലികളിലും പങ്കെടുക്കും.
ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദ, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തും.
ദേശീയപാത വികസനം പ്രധാന വിഷയമായ മഞ്ചേശ്വരം, കാസർകോട്, കോഴിക്കോട് മണ്ഡലങ്ങളിൽ നിതിൻ ഗഡ്ഗരി പ്രചാരണത്തിൽ സജീവമാകും. കൂടാതെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് എന്നിവരും സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനായി എത്തും.
English Summary
Prime Minister Narendra Modi will visit Kerala on April 4 to attend election rallies in Pala and Thiruvananthapuram, followed by a roadshow. Several senior BJP leaders will also campaign across the state.









