തിരുവനന്തപുരം: ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിരിക്കെ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി സംഘടിപ്പിച്ച മോക്ഡ്രിൽ സമാപിച്ചു. കേരളത്തിൽ 126 ഇടങ്ങളിലാണ് അഗ്നിശമനാ സേനയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ നടന്നത്.
എയർ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി. ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്.
അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും നടന്നു. മോക്ഡ്രില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ലൈറ്റ് ഓഫ് ചെയ്യുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 4:30 വരെയായിരുന്നു മോക്ഡ്രിൽ നടത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചത് അനുസരിച്ച് ഇന്ന് വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറൺ മുഴങ്ങിയത്. 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണയാണ് മുഴങ്ങിയത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ചു.