ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ ബന്ധം വഷളാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണമെന്നും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനുമാണ് കേന്ദ്രത്തിന്റെ നിർദേശം.
ഇതിന്റെ ഭാഗമായി മേയ് 7 ബുധനാഴ്ച മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിലാകും മോക് ഡ്രിൽ സംഘടിപ്പിക്കുക.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. 1971ൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിനു മുൻപും ഇത്തരം കാര്യങ്ങൾ നടത്തിയിരുന്നു.
അതിനിടെ പാക്കിസ്ഥാൻ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. 120 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് പാക്കിസ്ഥാൻ ഇപ്പോൾ പരീക്ഷിച്ചത്. പാകിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും, നയ തന്ത്ര ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും, എഞ്ചിനീയർമാരും പരിശീലന വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചുവെന്നാണ് വിവരം.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായി തുടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ നീക്കം. ഇന്ത്യയുടെ നീക്കം തടയുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പാകിസ്ഥാൻ പ്രതിനിധി സംഘങ്ങളെ അയക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.