ജയ്പുർ: പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ ബാർമർ, ശ്രീ ഗംഗാനഗർ, ജോധ്പുർ എന്നീ നഗരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
കടകമ്പോളങ്ങൾ അടച്ചിടണമെന്നും എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബാർമർ ജില്ലാ കളക്ടർ ടിന ദാബി കടകൾ അടച്ച് ജനങ്ങൾ എത്രയും പെട്ടെന്ന് വീടുകളിലേക്ക് മടങ്ങണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മാർക്കറ്റുകൾ അടച്ചിടണം. പൊതുവിടങ്ങളിൽ കൂടിയുള്ള സഞ്ചാരം ഉടൻ നിർത്തിവെക്കണം. ഉത്തരവുകൾ കർശനമായി നടപ്പിലാക്കുന്നുവെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
ഇതൊരു അടിയന്തര അറിയിപ്പാണെന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്. പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെ പുലർച്ചെ അഞ്ച് മണിയോടെ ഈയിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ജില്ലാ കളക്ടർ കടകമ്പോളങ്ങൾ അടച്ചുകൊണ്ടും ജനങ്ങൾ വീടുകളിൽ തുടരണമെന്നും അറിയിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ശ്രീ ഗംഗാനഗറിൽ പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിലാണെന്നും ജനം വീടുകളിൽ തന്നെ തുടരാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ജില്ലാഭരണകൂടവും പോലീസും ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ജോധ്പുരിലും സമാനമായ നടപടികളുമായി ഭരണകൂടം രംഗത്തെത്തിയ മാർക്കറ്റുകൾ അടച്ചിടാനും ജനം എത്രയും പെട്ടെന്ന് വീടുകളിലേക്ക് മടങ്ങണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ജയ്സാൽമീറിലും മുൻകരുതൽ നടപടിയുടെ ഭാഗമായി മാർക്കറ്റുകൾ അടച്ചു. പൊതുസ്ഥലങ്ങളിൽ ഒത്തുകൂടരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.









