പെരുമ്പാവൂർ: കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ധനേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ഒരുങ്ങി അന്വേഷണ സംഘം.
നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയാൽ മാത്രമേ കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നാണ് അന്വേഷണ സംഘം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനൊരുങ്ങുകയാണ് പൊലീസ്.
കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ അമ്മയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പീഡനവിവരം മറച്ചു വെച്ചെന്നും മദ്യം കഴിക്കാൻ കുട്ടികളെ പ്രേരിപ്പിച്ചെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്.
പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് മുഖ്യ പ്രതി ധനേഷിന്റെ മൊഴി. കുട്ടികളുടെയും സ്കൂൾ അധ്യാപികയുടെയും മൊഴികളും അമ്മയുടെ അറസ്റ്റിൽ നിർണായമായി.
പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ രണ്ടു വർഷം ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവറെ കഴിഞ്ഞ ദിവസമാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെൺകുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തു വരാൻ കാരണമായത്.
പെൺകുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി അടുത്തത്. രണ്ടാനച്ഛൻ എന്ന നിലയിലുളള സ്വാതന്ത്ര്യം മുതലെടുത്താണ് രണ്ട് പെൺകുട്ടികളെ പ്രതി ദുരുപയോഗം ചെയ്തത്.
അടിക്കടി വീട്ടിൽ വന്നിരുന്ന പ്രതി പെൺകുട്ടികളെ രണ്ട് വർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട്പെൺകുട്ടികളുടെ സഹപാഠികളായ മറ്റ് കുട്ടികളെയും ദുരുപയോഗം ചെയ്യാനുളള ശ്രമമാണ് പ്രതിയെ കുടുക്കിയത്. ഇക്കാര്യം മനസിലാക്കിയ സ്കൂളിലെ അധ്യാപികയാണ് പൊലീസിനെ സമീപിച്ചത്. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.