തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2025-26 അധ്യയന വർഷം മുതൽ 5,6,7 ക്ലാസുകളിലും മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ എട്ടാം ക്ലാസിൽ ഇത് നടപ്പാക്കിയിട്ടുണ്ട്.
എട്ടാം ക്ലാസ്സിൽ വിജയകരമായി സബ്ജക്ട് മിനിമവും തുടർക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വാർഷിക എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്തവർക്കു വേണ്ടി പുനഃപരീക്ഷ നടത്തും. എന്നാൽ 30 ശതമാനം മാർക്ക് നേടാത്തവർക്കും ഒൻപതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല.
എട്ടാം ക്ലാസിൽ നടപ്പാക്കിയ അതേ രീതിയിൽ തന്നെ അവധിക്കാലത്തു സ്‌പെഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകി വീണ്ടും പരീക്ഷ എഴുതിക്കും. 30 ശതമാനം മാർക്കില്ലാത്ത വിഷയത്തിൽ മാത്രമാകും പുനഃപരീക്ഷ നടത്തുക.
എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഇപ്പോൾ സ്‌കൂളുകളിൽ ഇത്തരത്തിൽ ക്ലാസ് നടത്തുന്നുണ്ട്. ഈ മാസം 25 മുതൽ 28 വരെയാണു പുനഃപരീക്ഷയെന്നും മന്ത്രി അറിയിച്ചു.
2026-27 അധ്യയന വർഷം മുതൽ എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടിയാൽ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ.
തുടർമൂല്യനിർണയത്തിന്റെ പേരിൽ കിട്ടുന്ന 20 ശതമാനം മാർക്കിനുപുറമേ എഴുത്തുപരീക്ഷയിൽ 10 ശതമാനം മാർക്ക് മാത്രം നേടുന്നവരും ജയിക്കുന്ന നിലവിലെ രീതി ഇതോടെ അവസാനിക്കും.
പത്താം ക്ലാസിൽ മോഡൽ പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്തവർക്കായി എസ്എസ്എൽസി പരീക്ഷയ്ക്കു മുൻപ് സ്‌പെഷ്യൽ ക്ലാസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.