ബത്തേരി: വീണ്ടുമൊരു പ്രകൃതിദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇത് വരെ 84 ജീവനുകൾ ആണ് വയനാട്ടിൽ നഷ്ടപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. Mesos scale mini cloud burst in Wayanad; Similar situation happened in Kavalapara and Puthumala in 2019
കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്കു സമാനമായ സാഹചര്യമാണ് ചൂരൽമല ഉരുൾപൊട്ടലിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം.
2019ൽ കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലുണ്ടായതിനു സമാനമായ സാഹചര്യമാണ് വടക്കൻ കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ഇതാണ് മേപ്പാടിയിലെ ഉരുൾപൊട്ടലുകൾക്ക് കാരണമായതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
2019ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകൾക്ക് മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരൽമലയും. പൊതുവേ മണ്ണിടിച്ചിൽ സാധ്യതയുള്ള അതീവ പരിസ്ഥിതി ലോല മേഖലയാണിത്.
അതിനൊപ്പം കനത്തമഴ കൂടിയായതാണ് ഉരുൾ പൊട്ടലിന് കാരണം.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് മേഖലകളില്‍ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാൾ 50 മുതൽ 70% വരെ മഴയാണ് അധികം ലഭിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ സജീവമായി നിലനിന്നിരുന്ന ന്യൂനമർദപാത്തി കാരണമാണ് കൊങ്കൺ മേഖലയുൾപ്പെടെ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചത്.
2019ൽ കവളപ്പാറ ദുരന്തത്തിന് പിന്നാലെ നടത്തിയ പഠനത്തിൽ തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ മേഘങ്ങളുടെ കട്ടി കൂടുന്നതാണ് കനത്തമഴയ്ക്കും തുടർന്ന് ഉരുൾപൊട്ടലിനും പ്രധാന കാരണങ്ങളിൽ ഒന്നെന്ന് പഠനങ്ങളിൽ കണ്ടെത്താനായിരുന്നു.
2019ലെ ദുരന്തത്തിന്റെ കാരണങ്ങളിൽ ഒന്ന് ഇതായിരുന്നു. അന്ന് ചക്രവാതച്ചുഴിയും രൂപപ്പെട്ടിരുന്നു.
ഇതിനു തുല്യമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. രണ്ട് മൂന്നു മണിക്കൂർ കൊണ്ട് വ്യാപകമായി 15 മുതൽ 20 സെന്റീമീറ്റർ വരെ മഴ കിട്ടുന്നതുകൊണ്ടാണ് ഇതിനെ മീസോസ് സ്കെയിൽ മിനി ക്ലൗഡ് ബേസ്റ്റ് എന്നു പറയുന്നത്. ഇതാണ് വടക്കൻ കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും.