ഇടുക്കി ജലാശയത്തിൽ ഇറച്ചി മാലിന്യം തള്ളുന്നു: അസഹനീയ ദുർഗന്ധം
ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ തോണിത്തടിയിൽ മത്സ്യ- മാംസ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതായി പരാതി.
ആലടി കുരിശുമല കുടിവെള്ള പദ്ധതിയുടെ പ്രധാന പമ്പ് ഹൗസിൻ്റെ സമീപത്താണ് മാലിന്യം തള്ളിയത്.
മാലിന്യം പ്ലാസ്റ്റിക് ചാക്കുകളിൽ കുത്തിനിറച്ചാണ് ജലാശയത്തിൽ തള്ളിയിരിക്കുന്നത്. കോഴിമാലിന്യമാണ് കൂടുതലായും തള്ളിയിരിക്കുന്നത്.
വണ്ടിപ്പെരിയാർ മുതൽക്കുള്ള അറവുശാലകളിലേയും, മത്സ്യ സ്റ്റാളുകളിലേയും അവശിഷ്ടങ്ങൾ പെരിയാറിൽ തള്ളുന്നതായി വ്യാപക പരാതി ഉണ്ടായിരുന്നു.
ഇങ്ങനെയുള്ള മാലിന്യവും ഇടുക്കി ജലാശയത്തിലാണ് ഒഴുകിയെത്തുന്നത്. ഇവയെല്ലാം ചീഞ്ഞളിഞ്ഞ് വെള്ളത്തിനും, സമീപ പ്രദേശത്തും അസഹനീയമായ ദുർഗന്ധം വമിക്കുന്നുണ്ട്.
പരാതി ഉയർന്നിട്ടും തിരഞ്ഞെടുപ്പിൻ്റെ പേരു പറഞ്ഞ് പഞ്ചായത്ത് – ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയില്ലന്നും പരാതിയുണ്ട്.
വിജയിച്ച് രണ്ടാം ദിനം സ്വന്തം സ്ഥലം വഴിക്കായി വിട്ടു നൽകി പഞ്ചായത്തംഗം; ഇടുക്കിയിൽ നിന്നും ഒരു നന്മവാർത്ത
ഇടുക്കിയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാം ദിവസം സ്വന്തം ഭൂമി വഴിക്കായി വി്ടു നൽകി പഞ്ചായത്തംഗം വാക്ക് പാലിച്ചു.
ഇരട്ടയാർ പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഷീബ അജയ് കളത്തുക്കുന്നേലാണ് വഴിക്കായി സ്ഥലം വിട്ടു നൽകിയത്.
മുൻപ് നടപ്പു വഴിയായിരുന്ന സ്ഥലം റോഡാക്കി മാറ്റണമെന്ന് പ്രദേശവാസികൾ ആഗ്രഹിച്ചിരുന്നു.
താൻ പഞ്ചായത്ത് അംഗമായാൽ സ്വന്തം സ്ഥലം വിട്ടു നൽകി റോഡ് ഉണ്ടാക്കുമെന്നും അത് പഞ്ചായത്ത് പദ്ധതിയിൽ കോൺക്രീറ്റ് ചെയ്തു നൽകുമെന്നും ഷീബ അന്ന് തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം നൽകി.
തുടർന്നാണ് സികെ പടി ക്യാച്ച്മെന്റ് ഏരിയ വഴിയുടെ അരികിലുള്ള തന്റെ പുരയിടം തുറന്നു കൊടുത്തത്. മുൻപ് നടപ്പു വഴിയായിരുന്നു ഇവിടെയുണ്ടായിരുന്നത്.
ഷീബ സ്ഥലം നൽകിതോടെ വാഹനം കടന്നു പോകുന്ന രീതിയില് എട്ടടി വീതിയുള്ള സ്ഥലമായി ഇത് മാറി. ഇതോടെ പ്രദേശത്തെ 25 ൽ അധികം കുടുംബങ്ങൾക്ക് വീട്ടുമുറ്റത്ത് വാഹനം എത്തും.
യുഡിഎഫ് നൽകിയ സീറ്റിലാണ് ഷീബ അജയ് ഇവിടെ ജനവിധി തേടിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇരട്ടയാറ്റിലെ യുഡിഎഫ് നേതാക്കൾ അടക്കം എത്തിയിരുന്നു.









