ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രണ്ടാം തവണയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ്. എവേ മത്സരത്തിലെ തോല്‍വിക്ക് തട്ടകത്തില്‍ മറുപടി പറയാനിറങ്ങിയ സിഎസ്‌കെയ്ക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റിന് 210 റണ്‍സടിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചെങ്കിലും 19.3 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്‌നൗ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.
സിഎസ്‌കെയ്ക്കായി നായകന്‍ റുതുരാജ് ഗെയ്ക് വാദ് (108) സെഞ്ച്വറി നേടിയെങ്കിലും മണ്ടന്‍ ക്യാപ്റ്റന്‍സിയാണ് സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമായതെന്നതാണ് ആരാധകർ പറയുന്നത്. ബാറ്റിങ് ഓഡറില്‍ സിഎസ്‌കെയുടെ പരീക്ഷണം പാളിയതാണ് തിരിച്ചടിയായത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 211 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം മൂന്ന് പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ലഖ്നൗ മറികടക്കുകയായിരുന്നു. രണ്ടാമത് ബാറ്റു ചെയ്യുന്നവര്‍ക്ക് മഞ്ഞിന്റെ ആനുകൂല്യം ലഭിക്കുമെന്നുറപ്പായിരുന്നു. അതുകൊണ്ടുതന്നെ 230ന് മുകളിലേക്കെങ്കിലും സിഎസ്‌കെ സ്‌കോര്‍ നേടണമായിരുന്നു. പക്ഷെ സിഎസ്‌കെയുടെ മണ്ടൻ തീരുമാനങ്ങൾ ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മൂന്നാം നമ്പറില്‍ മോശം ഫോമിലുള്ള ഡാരില്‍ മിച്ചലിനെയാണ് സിഎസ്‌കെ ഉപയോഗിച്ചത് വലിയ തെറ്റായിപ്പോയി. 10 പന്തില്‍ 11 റണ്‍സാണ് മിച്ചല്‍ നേടിയത്. നാലാം നമ്പറിലാണ് അതിലും വലിയ ലോക മണ്ടത്തരം കാട്ടിയത്. രവീന്ദ്ര ജഡേജയെ നാലാം നമ്പറില്‍ കളിപ്പിച്ചതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്. 19 പന്തില്‍ 16 റണ്‍സാണ് ജഡേജ നേടിയത്. ശിവം ദുബെക്ക് നാലാം നമ്പറില്‍ 42ന് മുകളില്‍ ശരാശരിയും 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുണ്ട്. എന്നാല്‍ താരത്തെ ഉപയോഗിക്കാന്‍ സിഎസ്‌കെ തയ്യാറായില്ല. വമ്പനടി നടത്താന്‍ കഴിവുള്ള താരമാണ് മോയിന്‍ അലി. എന്നാല്‍ താരത്തെ ബാറ്റിങ്ങിന് സിഎസ്‌കെ ഉപയോഗിക്കാത്തതും തിരിച്ചടിയായി. ബൗളിങ്ങിലും സിഎസ്‌കെ നായകന്‍ റുതുരാജ് ശുദ്ധ മണ്ടത്തരം കാട്ടി. ഇംപാക്ട് പ്ലയറായി ശാര്‍ദ്ദുല്‍ ഠാക്കൂറിനെ കളിപ്പിച്ചത് തെറ്റായ തീരുമാനമാണ്. 3 ഓവറില്‍ 42 റണ്‍സാണ് താരം വിട്ടുകൊടുത്തത്. പിച്ചില്‍ മഞ്ഞുണ്ടായതിനാല്‍ സ്പിന്നര്‍മാരെ കാര്യമായി ഉപയോഗിച്ചില്ലെന്നാണ് റുതുരാജ് പറഞ്ഞത്. എന്നാല്‍ 2 ഓവറില്‍ 16 റണ്‍സ് മാത്രമാണ് ജഡേജ വിട്ടുകൊടുത്തത്. സീനിയര്‍ താരമായ ജഡേജക്ക് ചെന്നൈയിലെ പിച്ചില്‍ മികച്ച റെക്കോഡുമുണ്ട്. എന്നാല്‍ താരത്തെ വേണ്ടപോലെ ഉപയോഗിക്കാന്‍ റുതുരാജ് തയ്യാറായില്ല.ചെന്നൈക്കായി മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു. ചെന്നൈക്കെതിരെ ലഖ്നൗവിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയവും ചെപ്പോക്കിലെ ഏറ്റവും വലിയ റണ്‍ചേസുമാണിത്. ജയത്തോടെ ചെന്നൈയെ പിന്തള്ളി ലഖ്നൗ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി.സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 210-4, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 19.3 ഓവറില്‍ 213-4. പതിനേഴാം ഓവറിലെ മൂന്നാം പന്തില്‍ മതീഷ പതിരാന നിക്കൊളാസ് പുരാനെ ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ കൈകളിലെത്തിച്ചതോടെ ചെന്നൈ വിജയമുറപ്പിച്ചെങ്കിലും പുരാന്‍ പുറത്തായശേഷം പോരാട്ടം തുടര്‍ന്ന സ്റ്റോയ്നിസ് ദീപക് ഹൂഡയെ കൂട്ടുപിടിച്ച് ലഖ്നൗവിനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു. 56 പന്തിലാണ് സ്റ്റോയ്നിസ് ആദ്യ ഐപിഎല്‍ സെഞ്ചുറിയിലെത്തിയത്.
പതിരാന എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 15 റണ്‍സടിച്ച ലഖ്നൗ പ്രതീക്ഷ നിലനിര്‍ത്തി. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ലഖ്നൗവിനായി ആദ്യ പന്തില്‍ തന്നെ സ്റ്റോയ്നിസ് സിക്സ് അടിച്ചു. അടുത്ത പന്തില്‍ ബൗണ്ടറിയും നേടിയതോടെ ലക്ഷ്യം നാലു പന്തില്‍ ഏഴായി. നോ ബോളായ മൂന്നാം പന്തും ബൗണ്ടറി അടിച്ച് സ്റ്റോയ്നിസ് ലഖ്നൗവിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. വീണ്ടുമെറിഞ്ഞ മൂന്നാം പന്തും ബൗണ്ടറി കടത്തി സ്റ്റോയ്നിസ് ലഖ്നൗവിനെ ലക്ഷ്യത്തിലെത്തിച്ചു.
മാര്‍ക്കസ് സ്‌റ്റോയിണിസ് ഫോമിലേക്കെത്തിയാല്‍ കടന്നാക്രമിക്കാന്‍ ശേഷിയുള്ള താരമാണ്. എന്നാല്‍ സ്പിന്നിനെതിരേ താരത്തിന് ദൗര്‍ബല്യമുണ്ട്. എന്നാല്‍ ഇതിനെ മുതലാക്കാന്‍ സിഎസ്‌കെ നായകന്‍ ശ്രമിച്ചില്ല. എംഎസ് ധോണി നായകനെ സഹായിച്ചില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.പതിവില്‍ നിന്ന് വ്യത്യസ്തമായി ധോണി ശാന്തനായി അധികം മത്സരത്തില്‍ ഇടപെടാതെ നില്‍ക്കുന്നതാണ് കാണാന്‍ സാധിച്ചത്. 2 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയ ദീപക് ചഹാറിന് പിന്നീട് ഓവര്‍ നല്‍കാത്തതും വിചിത്രം
നായകനെന്ന നിലയില്‍ റുതുരാജിന്റെ തീരുമാനങ്ങള്‍ പാളിയതാണ് തോല്‍വിക്ക് കാരണമായത്. അവസാന ഓവറില്‍ സിഎസ്‌കെയ്ക്ക് 17 റണ്‍സായിരുന്നു പ്രതിരോധിക്കേണ്ടത്. മുസ്തഫിസുര്‍ റഹ്‌മാന്‍ യോര്‍ക്കറുകള്‍ക്ക് ശ്രമിച്ചില്ല. മഞ്ഞുവീഴ്ചയെ മുതലാക്കി സ്ലോ ബോളെറിയാന്‍ ശ്രമിച്ചെങ്കിലും സ്റ്റോയിണിന്റെ കൈക്കരുത്തിന് മുന്നില്‍ സിഎസ്‌കെയുടെ ഈ തന്ത്രം പാളുകയായിരുന്നു. സീസണില്‍ രണ്ടാം തവണയും ലഖ്‌നൗവിനോട് സിഎസ്‌കെ തോറ്റുവെന്നതാണ് നാണക്കേടുണ്ടാക്കുന്ന കാര്യം.