ഇംഫാല്‍: മണിപ്പുരില്‍ വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കാനായെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പുരില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം രൂക്ഷമായത്.
കലാപകാരികളുടെ വെടിവയ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. ഇംഫാലില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ കാങ്‌പോക്പി ജില്ലയില്‍ ഒരു വിഭാഗം ഇന്നലെ പുലര്‍ച്ചെ നടത്തിയ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. 5 പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വൈകിട്ട് ഏഴോടെ ഇംഫാല്‍ മാര്‍ക്കറ്റ് പ്രദേശത്തെത്തിയ ആയിരത്തിലധികം വരുന്ന മെയ്‌തെയ് വിഭാഗക്കാര്‍ കലാപാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്നു പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങിന്റെ വസതിയിലേക്കും മൃതദേഹങ്ങളുമായി മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി. രാജ്ഭവനു സമീപവും ബിജെപി ഓഫീസിനു മുന്നിലും പ്രതിഷേധമുണ്ടായി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിേധയമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ യാത്ര ഹെലികോപ്റ്ററിലായിരിക്കും. മൊയ്രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകളാണ് ഇന്ന് സന്ദര്‍ശിക്കുന്നത്.
ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്ര ഇന്നലെ പൊലീസ് തടഞ്ഞതും സംഘര്‍ഷത്തിനു കാരണമായി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് രാഹുലിനെ തടഞ്ഞത്. 2 മണിക്കൂറിലധികം കാത്തിരുന്നിട്ടും യാത്ര തുടരാനാകാതെ വന്നതോടെ രാഹുല്‍ ഹെലികോപ്റ്ററില്‍ കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിലേക്കു പോയി. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട സ്ത്രീകളും കുട്ടികളും രാഹുലുമായി വേദന പങ്കുവച്ചു. സന്ധ്യയോടെ ഇംഫാല്‍ താഴ്വരയിലുള്ള മെയ്‌തെയ് ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചു.