പാലാ ഈരാറ്റുപേട്ടയിൽ ബാറിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഈരാറ്റുപേട്ട വടക്കേക്കര ബാറിന് സമീപം വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. സംഘർഷത്തിൽ കത്തി കൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിന് മാരക പരിക്കേറ്റ അങ്കമാലി മാങ്കുളം സ്വദേശിയായ ജിജിലിനെ (24) പാലാ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ഈരാറ്റുപേട്ട സ്വദേശിയായ ചാണ്ടി എന്ന് വിളിക്കുന്ന അഫ്‌സലാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി ബാറിൽ മദ്യപിച്ചിരിക്കെയാണ് തർക്കം ആരംഭിച്ചത്. ബാറിനുള്ളിൽ തർക്കത്തിന് ശേഷം പുറത്തേക്ക് ഇറങ്ങിയതിനു പിന്നാലെ ചാണ്ടി എതിർവശത്തുള്ള മീൻകടയിൽ നിന്നും കത്തിയെടുത്ത് വീശുകയായിരുന്നു. അടുത്തുനിന്ന് ജിജിലിന്റെ കഴുത്തിലാണ് ഇത് കണ്ടത്. കത്തികൊണ്ട് മാരക മുറിവേറ്റ ജിജിൽ കുഴഞ്ഞു നിലത്തുവീണു. ആ സമയം ഇതുവഴിയെത്തിയ പൂഞ്ഞാർ സ്വദേശി ഇതു കണ്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ജിജിലിനെ ഈരാറ്റുപേട്ട പിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആംബുലൻസിൽ പാലായിലെ മാർസ് ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്നും രക്ഷപ്പെട്ട അഫ്സലിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.