ബെംഗളൂരു∙ ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് പൊലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം നടന്നത്. ഹെബ്ബഗൊഡി സ്വദേശിനിയായ മാനസ (26) ആണ് മൃഗീയമായി കൊല്ലപ്പെട്ടത്.
ഭർത്താവ് ശങ്കറിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് ചന്ദാപുരി പൊലീസ് സംഘം വാഹനം തടഞ്ഞത്.
പരിശോധനക്കിടെ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
മഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു രണ്ടുപേർക്കും ജോലി.