കൊച്ചി: നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു. 92 വയസായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്.
മമ്മൂട്ടിയുടെ പിആർഒ ആണ് മരണ വിവരം അറിയിച്ചിരിക്കുന്നത്. മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡണ്ട് കൂടിയായിരുന്നു പി.എസ്.അബു. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസിച്ചിരുന്നത്. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും.
ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മുട്ടി ( പി ഐ മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.
പിആർഒയുടെ കുറിപ്പ്
‘സുൽഫത്ത് മമ്മൂക്ക എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചിയുടെ പിതാവ് അബൂക്കയുടെ വേർപാട് വലിയ ദുഃഖമുണ്ടാക്കുന്നു. ഒരുപാട് അടുപ്പമുണ്ടായിരുന്നു. എന്നോട് വലിയ വാത്സല്യവുമുണ്ടായിരുന്നു. കാലിന് സുഖമില്ലാതിരുന്നിട്ടു കൂടി എൻ്റെ വിവാഹത്തിന് പള്ളിക്കത്തോടു വരെയെത്തിയ സ്നേഹം. അബൂക്കയുടെ ആത്മാവിന് ആദരാഞ്ജലി’.
ദിയക്കെതിരായ പരാതിയിൽ കഴമ്പില്ല; ജീവനക്കാരോട് ഹാജരാകണമെന്ന് പൊലീസ്
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ദിയ കൃഷ്ണയുടെ പരാതിയിൽ ജീവനക്കാരികൾ സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദേശം. ഇന്നോ നാളെയോ ഹാജരാകാമെന്ന് ആണ് യുവതികളുടെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടികാണിച്ചാണ് ദിയ പരാതി നൽകിയത്. മൊഴിയെടുക്കാനായി ഇന്നലെ രണ്ട് തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു.
കൂടാതെ ദിയയുടെ സ്ഥാപനത്തിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ടാക്സ് വെട്ടിക്കാനായി സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കണമെന്നും, എടിഎമ്മിൽ നിന്നെടുത്ത് പണം തരണമെന്നും ദിയയാണ് തങ്ങളോട് പറഞ്ഞതെന്നാണ് ജീവനക്കാരികളുടെ വാദം.
പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം കവർന്നെന്ന് കാണിച്ച് ജീവനക്കാർ ദിയയ്‌ക്കും പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ജീവനക്കാരുടെ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്.