കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നുദിവസങ്ങളായി ജീവന് വേണ്ടി നടത്തിയ പോരാട്ടങ്ങളും പരിശ്രമങ്ങളും വിഫലമാക്കി സ്വാന്‍സിയയിലെ മലയാളി നഴ്‌സ് ബിജു ജോസ് മരണത്തിനു കീഴടങ്ങി. യുകെയിലെ മലയാളികളുടെ എല്ലാം പ്രാർത്ഥനകൾ ആസ്ഥാനത്താക്കിക്കൊണ്ടാണ് ബിജു വിടവാങ്ങുന്നത്. സ്ട്രോക് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജുവിന്റെ തലച്ചോര്‍ പ്രവര്‍ത്തനം നിലച്ചതാണ് മരണത്തെ വേഗത്തിലാക്കിയത്.
പുലർച്ചെ ജോലിക്ക് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടെ ബിജു വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്നായിരുന്നു ഇത്. ഭാര്യ സ്മിത ഉടൻ തന്നെ CPR നൽകുകയും ആംബുലൻസ് വിളിക്കുകയും ചെയ്തതിനെ തുടർന്ന് പാരാമെഡിക്കൽ ടീം ഉടൻ തന്നെ സ്ഥലത്ത് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വെളുപ്പിന് തന്നെ ബിജു ജോസിനെ മോറിസ്ടൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സാധ്യമായ ചികിത്സകൾ എല്ലാം നൽകിയെങ്കിലും സ്നേഹിച്ചവരുടെയെല്ലാം പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് ഇന്ന് വൈകുന്നേരത്തോടെ ബിജുവിന്റെ മരണം സംഭവിക്കുകയായിരുന്നു.
സ്വാൻസിയിലെ മോറിസ്ടൻ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ബിജുവിന്റെ ഭാര്യ സ്മിത ബിജു ഇതേ ഹോസ്പിറ്റലിൽ തന്നെ നഴ്സ് ആയി ജോലി ചെയ്തു വരികയാണ്. മക്കൾ ജോയൽ ബിജു, ജൊവാൻ ബിജു, ജോഷ് ബിജു. കേരളത്തിൽ കോട്ടയം മറ്റക്കര മണ്ണൂർ സെന്റ് ജോർജ്ജ് ക്നാനായ കാത്തലിക് ഇടവകയിൽ പതിക്കൽ കുടുംബാംഗം ആണ്. ജോസഫ്, മേരി എന്നിവരാണ് മാതാപിതാക്കൾ.
സ്വാൻസിയിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്ന ബിജുവിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞു നിരവധി മലയാളികൾ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയെങ്കിലും എല്ലാവരുടെയും പ്രാർത്ഥനയെ വിഫലമാക്കി ബിജു വിട പറയുകയായിരുന്നു.
മരണം സംഭവിച്ച ബിജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നഴ്‌സ് ആയ ഭാര്യ സമ്മതം നല്‍കിയതോടെ ബിജുവിന്റെ സാന്നിധ്യം ഇനിയും ഈ ലോകത്തുണ്ടാവും. മരണ ശേഷം തന്റെ അന്ത്യാഭിലാഷം സാധ്യമാകുന്നതില്‍ ബിജുവിന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുയാകും എന്നാണ് പ്രിയപെട്ടവരുടെ വിശ്വാസം. നാടിനെ എന്നും സ്നേഹിച്ചിരുന്ന ബിജുവിന്റെ സംസാരം നാട്ടിൽത്തന്നെ നടത്താനുള്ള തീരുമാനത്തിലാണ് ബന്ധുക്കൾ.