കോയമ്പത്തൂര്‍: 3 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയില്‍. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് യുവതിയെ പിടികൂടിയത്.
ശനിയാഴ്ചയാണ് ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ നിന്ന് പിടികൂടിയത്. മുന്‍കൂട്ടി ലഭിച്ച വിവരമനുസരിച്ച് എയര്‍ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
6 ചിപ്‌സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്.
പിറവത്ത് നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്തി
എറണാകുളം: പിറവത്ത് നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥി അർജുനെ കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നും കുട്ടി വീട്ടിലേക്ക് വിളിക്കുകയായിരുന്നു. പാലക്കാടുള്ള ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അർജുനെ വീട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ തിരിച്ചെത്തിയില്ല. ഇതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
ഓണക്കൂർ കരയോഗപ്പടിക്ക് സമീപം ഓലോത്തിൽ വീട്ടിൽ രഘുനാഥന്റെ മകനാണ് അർജുൻ. മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന കാര്യം അറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അർജുൻ സ്കൂളിലെത്തിയിരുന്നില്ലെന്നും ബോദ്ധ്യപ്പെട്ടിരുന്നു. അന്ന് വൈകിട്ട് കുട്ടി പേപ്പതിയിൽ ബസിറങ്ങിയെന്ന് സ്വകാര്യ ബസ് കണ്ടക്ടർ നൽകിയ വിവരത്തെ തുടർന്ന് അവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് ആണ് പൊലീസിൽ വിവരമറിയിച്ചത്.