മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതപരിവര്‍ത്തനാരോപണത്തെ തുടര്‍ന്ന് മലയാളി പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു.
തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര്‍ ആല്‍ബിനെയാണ് (Pastor Alb) ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ കോടതിയില്‍ ഹാജരാക്കാതെ പൊലീസ് അനാവശ്യമായി തടഞ്ഞുവെക്കുകയാണെന്ന ഗുരുതരമായ ആരോപണങ്ങളും ഉയരുന്നുണ്ട്.
നേരത്തെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ച ശേഷം വീണ്ടും മതപരിവര്‍ത്തനം നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ മാസം 13ന് ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്.
ആല്‍ബിനൊപ്പം ഉണ്ടായിരുന്ന ഭാര്യയെയും ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ശേഷം അവരെ വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്.
അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വ്യക്തതയില്ലെന്നും, നിയമപ്രകാരം കോടതിയില്‍ ഹാജരാക്കേണ്ട സമയപരിധി ലംഘിക്കപ്പെട്ടുവെന്നുമാണ് ബന്ധുക്കളും പിന്തുണക്കുന്ന സംഘടനകളും ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.
മതപരിവര്‍ത്തനാരോപണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ട് പൊലീസ് നടപടികള്‍ ശക്തമാകുകയാണെന്നും, ഇത് മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്നും വിമര്‍ശനം ഉയരുന്നു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കന്യാസ്ത്രീകളെയും പാസ്റ്റര്‍മാരെയും മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്.
ഇതിന്റെ ഭാഗമായിട്ടാണ് കാണ്‍പൂര്‍ സംഭവവും ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നീ കന്യാസ്ത്രീകളെയാണ് റെയില്‍വേ പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്താനും ശ്രമിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. ഇവരോടൊപ്പം സുഖ്മാന്‍ മണ്ഡാവി എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസ് പിന്നീട് ഛത്തീസ്ഗഡ് പൊലീസിന് കൈമാറി. അറസ്റ്റിലായ കന്യാസ്ത്രീകളെ ദുർഗിലെ കൊടുംകുറ്റവാളികള്‍ കഴിയുന്ന ജയിലിലേക്ക് മാറ്റിയ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
ഒടുവില്‍ ഒമ്പത് ദിവസത്തെ തടങ്കലിന് ശേഷം കടുത്ത വ്യവസ്ഥകളോടെ എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.









