കൊച്ചി: സിനിമയുടെ കളക്ഷൻ വിവരങ്ങൾ പെരുപ്പിച്ച് കാണിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടന. ഇത്തരത്തിൽ യഥാർത്ഥ കണക്ക് മറച്ചുവച്ച് കളക്ഷൻ കൂട്ടിക്കാണിക്കുന്നതിനായി ആളെക്കയറ്റുന്നത് സിനിമയ്ക്ക് ഗുണം ചെയ്യുന്ന പ്രവണതയല്ലെന്നും അതിനെതിരെ നടപടി എടുക്കുമെന്നും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. കൊച്ചിയിൽ ചേർന്ന നിർമ്മാതാക്കളുടെ യോഗത്തിലാണ് തീരുമാനം.Malayalam Film Producers’ Association to take action against those who exaggerate the film’s collection
ജിയോ സിനിമയ്ക്ക് ചലച്ചിത്രങ്ങളുടെ ഒടിടി അവകാശം വിൽക്കാം എന്ന് പറഞ്ഞ് ചില നിർമ്മാതക്കളെ ചില സംഘങ്ങൾ ചൂഷണം ചെയ്തായി വിവരം ലഭിച്ചിട്ടുണ്ടെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. ഇത് ജിയോ സിനിമയുടെ ശ്രദ്ധയിൽ പെടത്തിയിരുന്നു. ഇത്തരത്തിൽ ആരും ഇടനിലക്കാർ ഇല്ലെന്നാണ് ജിയോ സിനിമ അറിയിച്ചത്. അതിനാൽ ബന്ധപ്പെട്ട വ്യക്തികൾക്കെതിരെ നിയമ നടപടി തുടങ്ങാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് സിനിമകൾ വാങ്ങുവാൻ ആരെയും ഇടനിലക്കാരായി നിയമിച്ചിട്ടില്ലെന്ന് ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ അറിയിച്ചിരുന്നു. അടുത്തിടെ ഒടിടി അവകാശം വിൽക്കാമെന്ന് അവകാശപ്പെട്ട് നിർമാതാക്കളുടെ പക്കൽനിന്ന് ഒരു സംഘം ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിൻറെ ഭാഗമായി ബന്ധപ്പെട്ടപ്പോഴാണ് ജിയോ സിനിമ തങ്ങളുടെ ഭാഗം വ്യക്തമാക്തിയത്.
നിലവിൽ ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങൾ വാങ്ങുന്ന കമ്പനികളുടെ പേരിലും, ഇത്തരത്തിൽ രംഗത്ത് വരാനിരിക്കുന്ന കമ്പനികളുടെയും പേരിലാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. കോടികൾ മുടക്കി ചലച്ചിത്രം എടുത്തിട്ടും സാറ്റ്‌ലൈറ്റ്, ഒടിടി അവകാശങ്ങൾ വിറ്റുപോകാത്ത നിർമ്മാതാക്കളെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത് എന്നാണ് നിർമ്മാതാക്കളുടെ സംഘടന പറയുന്നത്.
അതേ സമയം ഒരു സിനിമ തീയറ്ററിൽ ഇറക്കിയാലും. അതിൻറെ തീയറ്ററിലെ പ്രദർശനത്തിന് ശേഷം അതിന് ഒരു ലൈഫ് നൽകുന്ന റിലീസായിരുന്നു ഒടിടി റിലീസുകൾ. ചിത്രത്തിൻറെ നിർമ്മാതാക്കൾക്കും ഒടിടി റിലീസ് വലിയ ആശ്വാസമായിരുന്നു. ഒരു വലിയ വരുമാനം ആ വഴിയും വരുന്നു. ചിലപ്പോൾ തീയറ്ററിൽ വലിയ ലാഭം ഉണ്ടാകാതിരുന്ന ചിത്രങ്ങൾക്ക് ഒടിടി വിൽപ്പന വലിയ ലാഭം നൽകിയിട്ടുണ്ട്. എന്നാൽ ഒടിടിയുടെ ഈ നല്ലകാലം മലയാളത്തിൽ കഴിഞ്ഞുവെന്നാണ് അടുത്തിടെ പല ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടത്. ഇത് സംബന്ധിച്ച് വിവിധ മീഡിയ റിപ്പോർട്ടുകളും വന്നിരുന്നു.
വൻ ഹിറ്റായ മലയാള ചിത്രങ്ങൾ പോലും വലിയ വിലപേശലിന് ശേഷമാണ് അടുത്തിടെ ഒടിടിയിൽ വിറ്റുപോയത് എന്ന് വാർത്തയുണ്ടായിരുന്നു. വലിയ താരങ്ങൾ ഉണ്ടായിട്ടും പല വൻ ചിത്രങ്ങളും ഇതുവരെ ഒടിടിയിൽ വന്നിട്ടും ഇല്ല. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഇത് മുതലെടുക്കാൻ മലയാള സിനിമ രംഗത്ത് ചില തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നത്.
സിനിമ കളക്ഷൻ സംബന്ധിച്ച് വ്യാജ കണക്കുകൾ പ്രചരിപ്പിക്കുന്ന പിആർ ഏജൻസികൾക്കെതിരെയും നിർമ്മാതാക്കളുടെ സംഘടന നിയമ നടപടി ആലോചിക്കുന്നുണ്ട്. സിനിമാ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ ബന്ധപ്പെട്ട ഏജൻസികളെ സമീപിക്കാനും നിർമ്മാതാക്കളുടെ സംഘടന യോഗത്തിൽ തീരുമാനമായി.