മലമ്പുഴയും ബാണാസുരയും തുറന്നു
പാലക്കാട്: ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകൾ തുറന്നു. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. അഞ്ചു സെന്‍റീമീറ്റര്‍ വീതമാണ് ഓരോ ഷട്ടറും തുറന്നിരിക്കുന്നത്.
നിലവിൽ 111. 24 മീറ്ററാണ് മലമ്പുഴ ഡാമിൻ്റെ ജലനിരപ്പ്. ഡാമിൽ 115.06 മീറ്റർ വരെ ജലം സംഭരിക്കാൻ കഴിയും. എന്നാൽ സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി ഷട്ടറുകള്‍ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.
ഡാം തുറന്നതിന് പിന്നാലെ കൽപാത്തി, ഭാരതപ്പുഴ തീരങ്ങളിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം വയനാട് ബാണാസുര സാഗർ ഡാമും ഇന്ന് തുറന്നു. ആദ്യഘട്ടത്തില്‍ ഒരു ഷട്ടര്‍ പത്തു സെന്‍റീമീറ്ററാണ് തുറന്നത്. ഇതേ തുടർന്ന് കാരമൻ തോട്, പനംമരം പുഴയുടെ ഇരുവശം താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇവയ്ക്കുപുറമെ കഞ്ഞീരപ്പുഴ, മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്.
ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും എന്നാണ് വിവരം.
ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്.
അവസാന റിപ്പോർട്ട് അനുസരിച്ച് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134. 60 അടിയാണ്. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ ഇന്നലെ മഴയിൽ നേരിയ കുറവ് വന്നെങ്കിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്.
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. സെക്കന്റിൽ 6084 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്. ഇതിൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്.
സംസ്ഥാനത്ത് മഴ തുടരും
അതേസമയം സംസ്ഥാനത്ത് മഴ തുടരും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ജൂൺ 29 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
ഇന്ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.
പെയ്യുന്നത് പെരുമഴ; സംസ്ഥാനത്ത് 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Summary: Four shutters of the Malampuzha Dam have been opened to regulate water levels. The shutters were opened after 10 AM today, each by 5 centimeters.