വൈപ്പിൻ തീരത്ത് വീണ്ടും അയല ചാകര. ചെറുവള്ളങ്ങൾക്ക് വല നിറയെ വലുപ്പമേറിയ അയല ലഭിച്ചു. എടവനക്കാട് ചാത്തങ്ങാട് തീരത്ത് അടുത്ത ചെറുവള്ളങ്ങളിലെല്ലാം അയലയാണ് ഉണ്ടായിരുന്നത്. വല നിറയെ കുടുങ്ങിയ മീൻ വേർപെടുത്തിയെടുക്കാൻ തന്നെ തൊഴിലാളികൾക്ക് മണിക്കൂറുകളുടെ പ്രയഗ്നമാണ് വേണ്ടിവന്നത്. നാട്ടുകാരും വേർപെടുത്തൽ ജോലികളിൽ പങ്കാളികളായി. Mackerel again on the banks of Wypin
വിവരം അറിഞ്ഞ് പിടയ്ക്കുന്ന മീൻ വാങ്ങാനായി ഒട്ടേറെപ്പേർ സ്ഥലത്തെത്തി. കിലോഗ്രാമിന് നൂറു രൂപ നിരക്കിൽ ആയിരുന്നു തുടക്കത്തിൽ കച്ചവടം. എന്നാൽ മീൻ സംസ്ഥാന പാതയോരത്തേക്കും മാർക്കറ്റുകളിലേക്കും എത്തിയതോടെ വില 180 രൂപ വരെയായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീരക്കടലിൽ അയലയുടെ സാന്നിധ്യം ഉണ്ടെന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ വൻതോതിൽ വലയിൽ കുടുങ്ങി തുടങ്ങിയത് ഇന്നലെയാണ്.
ഏതാനും വർഷം മുൻപും ഇത്തരത്തിൽ ചാത്തങ്ങാട് തീരത്തെ ചെറുവഞ്ചികൾക്ക് വൻതോതിൽ അയല ലഭിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾ മാത്രമാണ് ഈ പ്രതിഭാസം നിലനിന്നത്. അതേ സമയം ചാളയുടെ ലഭ്യത കാര്യമായി കുറയുകയും ചെയ്തു.