പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില ഉടൻ ഉയരുമോ? വിതരണക്കാർക്ക് ഐഒസിയുടെ മുന്നറിയിപ്പ്
ദില്ലി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ എൽപിജി വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOC) നീക്കം തുടങ്ങി. നിലവിലെ സാഹചര്യത്തിൽ വില ഉയർത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഒസി കൺട്രി ഹെഡ് ബി.ബി. പാത്ര വിതരണക്കാർക്ക് കത്തയച്ചതായാണ് റിപ്പോർട്ട്.
കത്തിൽ വില വർധന ഏത് നിമിഷവും പ്രാബല്യത്തിൽ വരുത്താമെന്നും, എത്ര രൂപ വർധിപ്പിക്കുമെന്നത് സെയിൽസ് ടീം പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കുന്നു. വിതരണക്കാർക്ക് ഈ മുന്നറിയിപ്പ് ഇന്നലെയാണ് ലഭിച്ചത്.
ക്രൂഡ് ഓയിൽ വില ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതാണ് ഈ നീക്കത്തിന് പ്രധാന കാരണമെന്ന് ഐഒസി വ്യക്തമാക്കുന്നു.
വാണിജ്യ സിലിണ്ടർ വിതരണം നിയന്ത്രണത്തിൽ
പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം ചില സ്ഥലങ്ങളിൽ താൽക്കാലികമായി നിയന്ത്രിച്ചിരിക്കുകയാണ്.
ബെംഗളൂരുവിലെ ഹോട്ടലുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും വിതരണം നിർത്തിവെച്ചതായി ഐഒസി ചെന്നൈ ഡിവിഷൻ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഇതര മാർഗങ്ങൾ തേടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവും ചില പ്രദേശങ്ങളിൽ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടി
ബെംഗളൂരുവിൽ മാത്രം 35,000ഓളം ഹോട്ടലുകൾ ഈ പ്രതിസന്ധിയുടെ ആഘാതം നേരിടുകയാണ്.
നഗരത്തിൽ മാസം ഏകദേശം മൂന്ന് ലക്ഷം എൽപിജി സിലിണ്ടറുകൾ ആവശ്യമാണ്. ദിവസവും 22,000 സിലിണ്ടറുകൾ വേണമെങ്കിലും നിലവിൽ ഏകദേശം 11,000 സിലിണ്ടർ മാത്രമാണ് വിതരണം ചെയ്യുന്നത്.
ഇതോടെ സ്റ്റോക്ക് തീർന്നാൽ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുമെന്ന ആശങ്ക ഉയരുകയാണ്.
സംഭവത്തെ തുടർന്ന് കർണാടക ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി നേരിൽ കാണാൻ തീരുമാനിച്ചിട്ടുണ്ട്.
ENGLISH SUMMARY:
India may soon witness a hike in LPG cooking gas prices as supply concerns grow. Indian Oil Corporation has reportedly warned distributors that a price revision could happen anytime, citing rising crude oil prices and the weakening rupee. Commercial LPG supply has already been restricted in some areas, including Bengaluru, affecting thousands of hotels and businesses.









