ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിൻറെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞിരുന്നത്.
അതിനിടെ എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷിയും എൻഫോഴ്സ്മെന്റ് ഡയറ്ക്ടറേറ്റിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘‘കേജ്‌രിവാളിനെ ഡൽഹിക്കാർ സ്വന്തം സഹോദരനെ പോലെയാണ് കാണുന്നത്. എഎപി സർക്കാർ അവർക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തിന് ഒപ്പം നിൽക്കും. നിശബ്ദരായിരിക്കില്ല.’’ അതിഷി പറഞ്ഞു.
കേജ്‌രിവാളിന്റെ വസതിയിൽ പ്രവേശിക്കാൻ ആരേയും അനുവദിക്കുന്നില്ലെന്ന് ഭരദ്വാജ് പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി അയച്ച ഒൻപതാമത്തെ സമൻസും കേജ്‌രിവാൾ തള്ളിയിരുന്നു. അറസ്റ്റുൾപ്പടെയുള്ള നിർബന്ധിത നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളി.
ഡൽഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു