തിരുവനന്തപുരം: പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തു. ഡിവൈഎസ്പി എം.ഐ ഷാജിക്കെതിരെയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവത്തിലെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചോർത്തി നൽകിയതിനാണ് ഷാജിയെ സസ്‌പെൻഡ് ചെയ്തത്.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് ബിജെപി ബന്ധം ഉണ്ടെന്ന രേഖയാണ് പി വി അൻവർ പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അൻവർ ക്രൈംബ്രാഞ്ചിന്റെ സുപ്രധാന രേഖ പുറത്തുവിട്ടത്. മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംഭവം.
ബിജെപി ബന്ധമുള്ള ചില ഉദ്യോഗസ്ഥർ, സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചു എന്നായിരുന്നു രേഖയിൽ പറഞ്ഞിരുന്നത്. ഇത് പുറത്തുവന്നത് ആഭ്യന്തരവകുപ്പിനുള്ളിൽ വലിയ കോലാഹലങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെയാണ് ഇന്റലിജൻസ് അന്വേഷണം നടത്തിയത്.
ഈ അന്വേഷണത്തിൽ ഡിവൈഎസ്പി എം.ഐ ഷാജി മുൻ എംഎൽഎ പി.വി അൻവറുമായി നിരന്തരം ബന്ധം പുലർത്തുകയും അദ്ദേഹത്തിന്റെ വീട്ടിലെത്തി ചില രേഖകൾ കൈമാറി എന്നും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്റലിൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.