വയനാട്: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന മൗസ മെഹറിസിന്റെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്‌ത് പോലീസ്. കോവൂര്‍ സ്വദേശി അല്‍ ഫാന്‍ ഇബ്രാഹിം ആണ് അറസ്റ്റിലായത്. വയനാട് വൈത്തിരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
മൗസയുടെ മരണത്തിന് പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 24നാണ് നിയമ വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹറിസിനെ വെള്ളിമാട് കുന്നുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാർത്ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. തുടർന്നാണ് അന്വേഷണം ആണ്‍ സുഹൃത്ത് അല്‍ഫാനിലക്ക് എത്തിയത്. ഫെബ്രുവരി 23 ന് രാത്രി ചായക്കടയില്‍ വെച്ച് ആളുകള്‍ നോക്കിനില്‍ക്കെ അല്‍ ഫാന്‍ മൗസയെ മര്‍ദിച്ചിരുന്നു. പിന്നാലെ മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു.
ഇക്കാര്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മൗസയില്‍ നിന്നും പ്രതി പിടിച്ചു വാങ്ങിയ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം അല്‍ഫാനെതിരെ മഹാരാഷ്ട്രയില്‍ ഒരു പണമിടപാട് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.