വണ്ണപ്പുറം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ തലക്കോടുനിന്നും മുള്ളരിങ്ങാട് പോകുന്ന റോഡിൽ കാട്ടാനക്കൂട്ടം.
നിരവധി വാഹനങ്ങൾ പോകുന്ന തലക്കോട് – മുള്ളരിങ്ങാട് റൂട്ടിൽ ചുള്ളിക്കണ്ടം പനങ്കുഴി ഭാഗത്ത് റോഡിന് സമീപമാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. നാല് കൊമ്പനാനകളാണ് ഈ ഭാഗത്ത് നിൽക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി നിലയുറപ്പിച്ച കാട്ടാനകൾ ഇന്നലെയും സമീപ പ്രദേശങ്ങളിൽ തന്നെ തുടരുന്നതിനാൽ ഇതുവഴി വരുന്ന വാഹന, കാൽനട യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
നേര്യമംഗലം ഭാഗത്തെ നീണ്ടപാറയിൽ നിന്നുമാണ് ആന ഇവിടേക്കെത്തിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് കാട്ടാനയുടെ അക്രമണത്തിൽ ഈ പ്രദേശത്ത് ഒരു യുവാവ് മരണപ്പെട്ടിരുന്നു.
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അതേസമയം കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട മുള്ളരിങ്ങാട് കാട്ടാന പ്രതിരോധത്തിനായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാഴ് വാക്കായി.
ഇപ്പോഴും ജനവാസ മേഖലയിലേയ്ക്ക് കാട്ടാന കടക്കാതിരിക്കാൻ തീ കൂട്ടിയും മറ്റും പ്രതിരോധം തീർത്ത് നാട്ടുകാർ ഉറങ്ങാതെ കാത്തിരിക്കുകയാണ്.
ഡിസംബർ 29നാണ് മുള്ളരിങ്ങാട് അമയൽതൊട്ടിയിൽ പാലിയത്ത് അമർ ഇബ്രാഹിം കാട്ടാന ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ സുഹൃത്ത് മൻസൂറിന് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് അടിയന്തരമായി പ്രദേശത്ത് ഫെൻസിംഗ് തീർക്കുമെന്നും മറ്റ് പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉറപ്പു നൽകിയിരുന്നു.
ഈ പ്രദേശത്ത് നാട്ടുകാരുടെ ആനപ്പേടി ഇപ്പോഴും തുടരുകയാണ്. മുള്ളരിങ്ങാട് ഭാഗത്തേയ്ക്കുള്ള പ്രധാന പാതകളായ ചാത്തമറ്റംമുള്ളരിങ്ങാട്, തലക്കോട്മുള്ളരിങ്ങാട് റോഡുകൾ വനമേഖലയിലൂടെയാണ് കടന്നു പോകുന്നത്.
ഈ പാതകളിൽ പലപ്പോഴും കാട്ടാനകളുടെ സാന്നിധ്യമുണ്ടാകാറുണ്ട്. അതിനാൽ ഇതുവഴിയുള്ള രാത്രി സഞ്ചാരം നാട്ടുകാർ ഉപേക്ഷിച്ചിരിക്കുകയാണ്. മറ്റൊരു പ്രധാനപാതയായ വണ്ണപ്പുറം മുള്ളരിങ്ങാട് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഈ മേഖലയിൽ റോഡരികിലെ അടിക്കാടുകൾ പോലും വനംവകുപ്പ് വെട്ടി നീക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ ആനകൾ നിൽക്കുന്നത് വഴിയാത്രക്കാർക്ക് കാണാനാകില്ല.
ഇതു മൂലം ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും കാട്ടാനയ്ക്ക് മുന്നിൽ അകപ്പെടാൻ സാദ്ധ്യത കൂടുതലാണ്. കൂടാതെ ഈ പാതയിൽ വഴിവിളക്കുകളുമില്ല. എന്നാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജനറേറ്റർ വാടകയ്‌ക്കെടുത്ത് ലൈൻ വലിച്ച് റോഡിൽ താത്കാലികമായി വെളിച്ചം നൽകി വരികയാണ്.
ആനകൾ ജനവാസ മേഖലയിലേയ്ക്ക് കടക്കാതിരിക്കാൻ മാസങ്ങളായി നാട്ടുകാർ ഉറക്കമിളച്ച് കാവലിരിക്കുകയാണ്. വനാതിർത്തിയിൽ ഒരു വേലിക്കപ്പുറമാണ് പലപ്പോഴും ആനകളുടെ സാന്നിധ്യമുള്ളത്.
നാട്ടുകാർ തീ കൂട്ടിയും പടക്കം പൊട്ടിച്ചും പ്രതിരോധിക്കുന്നതിനാലാണ് ആനകൾ ഇവിടേയ്ക്ക് കടക്കാത്തത്. ഇതിനിടെ കാട്ടാനകളുടെ ഭീഷണി നില നിൽക്കുന്നതിനാൽ പല വീട്ടുകാരും ഇവിടം വിട്ട് വാടക വീടുകളിലേയ്ക്കും മറ്റും മാറി തുടങ്ങിയിട്ടുണ്ട്.