ഡല്‍ഹി: 97-ാമത് ഓസ്കർ പുരസ്കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഹിന്ദി ചിത്രം ‘ലാപതാ ലേഡീസ്’. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം വിദേശഭാഷാ വിഭാഗത്തിലേക്കാണ് മത്സരിക്കുന്നത്. മലയാളത്തിൽ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം ഉൾപ്പെടെ 29 ചിത്രങ്ങളിൽ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്.( Laapataa Ladies selected as India’s entry for Oscars)
ഭാഷാഭേദമന്യേ എല്ലാത്തരത്തിലുള്ള പ്രേക്ഷകരും ഏറ്റെടുത്ത ചിത്രമാണ് ലാപതാ ലേഡീസ്. കഴിഞ്ഞ മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചതുപോലെ തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. എന്നാല്‍ ഒടിടിയിലെത്തിയ ചിത്രം വൻ സ്വീകാര്യത നേടി.
ഉത്തരേന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ഫൂല്‍ കുമാരി, ജയ ത്രിപാദി എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിവാഹത്തിൽ കുരുങ്ങിപോകുന്ന ഗ്രാമീണ സ്ത്രീകളുടെ ജീവിതത്തിലേക്ക് തുറക്കുന്ന കണ്ണാടിയായിരുന്നു ചിത്രം. നിതാൻഷി ഗോയൽ , പ്രതിഭ രന്ത , സ്പർശ് ശ്രീവാസ്തവ , ഛായ കദം , രവി കിഷൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
അടുത്തിടെ ചിത്രം സുപ്രിം കോടതിയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ജഡ്ജിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറ്റ് സുപ്രിം കോടതി ജീവനക്കാര്‍ക്കും വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ലാപതാ ലേഡീസ് സുപ്രീംകോടതിയിൽ കണ്ടു.









