തൃശൂർ: ലവലേശം കുറ്റബോധമില്ലാതെ ആറുവയസ്സുകാരനെ കൊന്ന പ്രതി. കുഴൂരിൽ ആറുവയസ്സുകാരനെ കൊന്നത് കുളത്തിൽ ചവിട്ടി താഴ്ത്തിയാണെന്ന് പ്രതി ജോജോ സമ്മതിച്ചു.
ചാമ്പക്ക തരാമെന്ന് പറഞ്ഞാണ് കുട്ടിയുടെ അയൽവാസിയായ ജോജോ ആറു വയസുകാരനെ കുളത്തിന് സമീപം എത്തിച്ചത്.
ഇവിടെ വച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ജോജോ ശ്രമിച്ചു. എന്നാൽ കുട്ടി കരയുകയും അമ്മയോട് പറയും എന്നും പറഞ്ഞതോടെയാണ് കുട്ടിയെ കുളത്തിലേക്ക് എടുത്ത് എറിഞ്ഞത്.
കുളത്തിൽ മുങ്ങിതാഴുന്നതിനിടെ കുട്ടി പല തവണ കരയിലേക്ക് തിരികെ കയറാൻ ശ്രമിച്ചു. എന്നാൽ വെള്ളത്തിലേക്ക് വീണ്ടും വീണ്ടും തള്ളിയിടുകയായിരുന്നു. ഇതെല്ലാം ചിരിയോടെ നോക്കി നിന്ന ശേഷമാണ് പ്രതി കുളത്തിലിറങ്ങി ആറുവയസുകാരനെ ചവിട്ടി താഴ്ത്തിയത്.
പോലീസ് സ്‌റ്റേഷനിലും ചിരിയോടെതന്നെയാണ് ജോജോ കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിച്ചത്. കുട്ടിയെ കാണാതായി എന്ന വിവരം അറിഞ്ഞപ്പോൾ മുതൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു.
ഇതിനിടെ മറ്റൊരു കുട്ടി കുളത്തിന് സമീപത്തെ ജാതി മരത്തിന് മുകളിൽ ഇരിക്കുന്ന ജോജോയെ കണ്ടിരുന്നു. എന്നാൽ കുട്ടിയെ കുറിച്ചുള്ള വിവരം ചോദിച്ചപ്പോൾ പാടം വരെ പുറകേ വന്നു എന്നും തിരിച്ച് ഓടിച്ചു എന്നുമാണ് പറഞ്ഞത്.
പിന്നാലെ നാട്ടുകാർക്കൊപ്പം തിരച്ചിലിനും ഇറങ്ങി. എന്നാൽ ആരും കുളത്തിന് സമീപം എത്താതിരിക്കാൻ ഇയാൾ പ്രത്യേക ശ്രദ്ധയും പുലർത്തി.
ബൈക്ക് മോഷണം അടക്കം നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ജോജോയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ചൂണ്ടയിടലിനും മറ്റുമായി ഈ കുളത്തിന് സമീപം പതിവായി ജോജോ എത്താറുണ്ട്. ഇതോടെയാണ് നാട്ടുകാരിൽ ചിലർ കുളത്തിൽ പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും.
യുവാവിന് പിന്നാലെ കുട്ടി ഓടിപോകുന്ന സിസിടിവി ദൃശ്യം കൂടി ലഭിച്ചതോടെ പോലീസ് ജോജോയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്തതോടെ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു.