ഒരു വീട്ടിൽനിന്നും വിലപിടിപ്പുള്ള ഒന്നും കിട്ടിയില്ല, സിസിടിവി മോഷ്ടിച്ചു; മറ്റൊരു വീട്ടിൽ നിന്നും മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മോതിരവും; പുല്ലുവഴിയിൽ മോഷണം; പ്രതി പിടിയിൽ
പുല്ലുവഴിയിൽ നടന്ന മോഷണക്കേസിൽ പ്രതിയെ പൊലീസ് പിടികൂടി. പെരുമ്പാവൂർ തണ്ടേക്കാട് താമസക്കാരനും മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിലുമായ നൗഷാദ് (45) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ജനുവരി 10നാണ് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി മേഖലകളിൽ മോഷണങ്ങൾ നടന്നത്. പുല്ലുവഴി കർത്താവുംപടിയിലെ ഒരു വീട്ടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന പ്രതിക്ക് അവിടെ വിലപിടിപ്പുള്ള വസ്തുക്കൾ ലഭിക്കാതിരുന്നതിനെ തുടർന്ന് സിസിടിവി ക്യാമറ മോഷ്ടിച്ചു.
ഇതേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള മറ്റൊരു വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മോതിരം മോഷ്ടിച്ചു. രണ്ടു വീടുകളിലും സംഭവസമയത്ത് ആരും ഉണ്ടായിരുന്നില്ല.
പ്രതിയെ ചോദ്യം ചെയ്തതിൽ 11 മോഷണക്കേസുകളിൽ പങ്കുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ ഉപയോഗിച്ചാണ് വിവിധ സ്ഥലങ്ങളിൽ കറങ്ങി മോഷണങ്ങൾ നടത്തിയിരുന്നത്.
മൂവാറ്റുപുഴ, അങ്കമാലി, ആലുവ, ചെങ്ങമനാട്, നെടുമ്പാശ്ശേരി, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പൂട്ടിക്കിടന്ന ആളില്ലാത്ത വീടുകളിൽ കയറി സ്വർണവും പണവും മോഷ്ടിച്ചതായി പൊലീസ് വ്യക്തമാക്കി.
മോഷണത്തിലൂടെ ലഭിച്ച പണം ഗോവയിലേക്കുള്ള യാത്രകൾക്കും ആഡംബര ജീവിതത്തിനും ചൂതാട്ടത്തിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. മോഷണം നടന്നതിന് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു.
റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ സ്റ്റെപ്റ്റോ ജോൺ, സബ് ഇൻസ്‌പെക്ടർ ബി. എം. ചിത്തുജി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി. എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി. എ. അഫ്സൽ, ബെന്നി ഐസക് എന്നിവർ അംഗങ്ങളായിരുന്നു.
English Summary
Police arrested a burglary suspect in connection with thefts reported from Kuruppampady. The accused, Naushad (45) of Perumbavoor, confessed to committing 11 thefts across multiple police station limits, including Muvattupuzha, Aluva, Angamaly, and Ernakulam. He targeted locked houses using a stolen scooter and used the stolen money for an extravagant lifestyle, gambling, and trips to Goa. The arrest was made within five days of the crime following a scientific investigation.
kuruppampady-theft-case-accused-naushad-arrested
Kuruppampady theft, Naushad arrest, Kerala crime news, burglary case, police investigation, Ernakulam rural police, house breaking









