ന്യൂഡൽഹി: മദർ തെരേസ സേവനത്തിന്റെ മറവിൽ മതപരിവർത്തനത്തിന് ശ്രമിച്ച വ്യക്തിയാണെന്നും ഭാരതരത്‌നം പിൻവലിക്കണമെന്ന മോഹൻ ഭാഗവത്തിന്റെ പ്രസ്താവന സജീവമായി ഉന്നയിക്കാൻ കേരളത്തിലെ കോൺഗ്രസിൽ ധാരണ.
മദറിനെതിരെ തുടർച്ചയായി സംഘപരിവാർ അധിക്ഷേപങ്ങൾ ചൊരിഞ്ഞിട്ടും ബിജെപിയോ കേന്ദ്രസർക്കാരോ ആ പ്രസ്താവനകളെ തള്ളിപ്പറയാനോ, അത് തെറ്റാണെന്ന് പറയാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് ഈ വിഷയം ആയുധമാക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടയെക്കുറിച്ച് വ്യാപക പ്രചാരണവും നടത്താനാണ് പാർട്ടി ആലോചന നടത്തുന്നത്.
സേവനത്തിന്റെ മറവിൽ മദർ തെരേസ മതപരിവർത്തനം നടത്തുകയായിരുന്നു എന്നാണ് ആർഎസ്എസ് മേധാവിയായ മോഹൻ ഭാഗവത്തിന്റെ വിവാദ പ്രസ്തവന.
2015 ഫെബ്രുരി 24 നാണ് രാജസ്ഥാനിലെ ഭരത്പൂരിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. പക്ഷെ മദറിനെക്കുറിച്ചുള്ള ഈ നിലപാടിൽ ആർഎസ്എസ് നേതൃത്വം ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നും മദറിന് നൊബേൽ സമ്മാനം ലഭിക്കാൻ അർഹതയില്ലെന്നാണ് സംഘപരിവാർ വാദിക്കുന്നതെന്നും കോൺഗ്രസുകാർ പറയുന്നു.
ഡൽഹി ആർഎസ്എസ് പ്രചാർ പ്രമുഖും നേതാവുമായ രാജീവ് ടുളിയാണ് മദറിന് നൽകിയ ഭാരതരത്‌നം പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചത്.
യൂറോപ്പിലെ മയക്കു മരുന്ന് സംഘങ്ങളുമായി മദറിന് അടുത്ത ബന്ധമുണ്ടെന്നും ആ പണം ഉപയോഗിച്ച് മതപരിവർത്തനം നടത്തുകയാണെന്നും അസാമിലെ ആർഎസ്എസ് നേതാവായ രൺജീബ് കുമാർ ശർമ്മ പരസ്യമായി പ്രസ്താവന ഇറക്കിയിരുന്നു.
രൺജീബ് ശർമ്മ തന്റെ വാദം ഉറപ്പിക്കും വിധത്തിൽ പിന്നീട് ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. മദർ തെരേസക്കെതിരെയുള്ള ഇത്തരം നിലപാടുകളിൽ ക്രൈസ്തവ സഭ വലിയ തോതിൽ എതിർപ്പ് അക്കാലത്ത് ഉയർത്തിയിരുന്നു. പക്ഷേ ഇപ്പോഴും ആർഎസ്എസ് – ബിജെപി നേതൃത്വങ്ങൾ നിലപാടുകളിൽ നിന്ന് പിന്നോക്കം പോയിട്ടുമില്ല.
അഹമ്മദാബാദിൽ നാളെയും മറ്റെന്നാളുമായി നടക്കുന്ന എഐസിസി സമ്മേളനത്തിൽ ഇതുസംബന്ധിച്ച രൂപരേഖ തയ്യാറാക്കാനാണ് ആലോചന. വഖഫ് ബില്ലിന്റെ പേരിൽ ബിജെപി നേതൃത്വം ക്രൈസ്തവ സഭകളുമായി അടുക്കാൻ ശ്രമിക്കുമ്പോഴാണ് കെപിസിസി ഇത്തരത്തിൽ വിപുലമായ പ്രചരണത്തിന് തയ്യാറെടുക്കുന്നത്.
വടക്കേ ഇന്ത്യയിൽ വ്യാപകമായ തോതിൽ പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മോദി സർക്കാരും കേന്ദ്ര- സംസ്ഥാന ബിജെപി നേതൃത്വങ്ങളും മൗനം തുടരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തരത്തിൽ വിപുലമായ പ്രചരണത്തിന് തയ്യാറെടുക്കുന്നത്.