തിരുവനന്തപുരം: കെപിസിസി സമ്പൂർണ പുനസംഘടനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതുതായി നിയമിച്ചവർ ഒഴികെയുള്ള മുഴുവൻ കെപിസിസി, ഡി.സി.സി ഭാരവാഹികളെയും മാറ്റി പുതിയ ആളുകളെ തെരഞ്ഞെടുക്കാനാണ് നീക്കം.
രണ്ടുമാസത്തിനുള്ളിൽ പുനസംഘടന പൂർത്തിയാക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസി ജനറൽ സെക്രട്ടറിമാരെയും കെ.പി.സി.സി സെക്രട്ടറിമാരെയും തീരുമാനിക്കും. നിയമനത്തിൽ ഗ്രൂപ്പുകളെയും പരിഗണിക്കാനാണ് ആലോചന.
എന്നാൽ കെ.പി.സി.സി നേതൃമാറ്റത്തെ തുടർന്നുണ്ടായ എതിർപ്പ് തൽക്കാലം പരിഗണിക്കേണ്ടെന്നാണ് എ.ഐ.സി.സി തീരുമാനം. പുതിയ ഭാരവാഹികളെ നിയമിക്കാൻ കെ.പി.സി.സി നേതൃത്വത്തിന് അനുമതി നൽകി.
ജനറൽ സെക്രട്ടറിമാരായി തങ്ങളുടെ നോമിനിമാരെ നിയമിക്കാൻ പ്രധാന നേതാക്കൾ ഇപ്പോഴേ സമ്മർദം തുടങ്ങി. ഡി.സി.സി ഭാരവാഹികളെ അപ്പാടെ മാറ്റുമെന്നാണ് വിവരം.
ഡി.സി.സിയിലും കൂടുതൽ ചെറുപ്പക്കാരെ പരിഗണിക്കാനാണ് ആലോചന. നാല് ജില്ലകൾ ഒഴികെ മുഴുവൻ ഇടത്തും പുതിയ അധ്യക്ഷൻമാർ വരും. രണ്ടുമാസത്തിനുള്ളിൽ തന്നെ പുനസംഘടന പൂർത്തിയാക്കാനാണ് ശ്രമം.
ഇതിനിടയിൽ ഉണ്ടാകുന്ന എതിർപ്പുകളെ എങ്ങനെ മറികടക്കും എന്നാണ് ഇപ്പോഴത്തെ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുങ്ങുമ്പോൾ പൂർണ്ണസജ്ജമായ പുതിയ ടീം എന്നുള്ളതാണ് കെപിസിസി ലക്ഷ്യമിടുന്നത്.