അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിന്റെ മാല നോട്ടമിട്ടു; പിന്നാലെ നടന്ന് തക്കം നോക്കി പൊട്ടിച്ചെടുത്തു, 32 വയസുകാരി അറസ്റ്റിൽ
കോഴിക്കോട്: അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ മാസം നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി.
പാലക്കാട് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു (32)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ കണ്ണൂർ വനിതാ ജയിലിൽ മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന പ്രതിയെ, നാദാപുരം എസ്‌ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
സംഭവം നടന്നത് ജൂലൈ 4നാണ്. നാദാപുരം ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ അമ്മ സാധനം വാങ്ങുന്നതിനിടെ, തോളിൽ കിടന്നിരുന്ന കുഞ്ഞിന്റെ കഴുത്തിലെ മാല ആരും ശ്രദ്ധിക്കാതെ പൊട്ടിച്ചെടുത്തത് മഞ്ജുവെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
സ്ഥിരം മോഷ്ടാവായ മഞ്ജു, ഇതിന് മുൻപ് വടകരയിൽ ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുമ്പോഴും അറസ്റ്റിലായിരുന്നു. വടകരയിലെ മറ്റ് രണ്ട് മോഷണക്കേസുകളിലും അവർ പ്രതിയാണ്. ഇപ്പോൾ ആ കേസുകളിലാണ് ശിക്ഷ അനുഭവിക്കുന്നത്. പ്രതിയെ തെളിവെടുപ്പിനായി നാദാപുരത്തിലേക്ക് കൊണ്ടുവരാൻ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നും എസ്‌ഐ അറിയിച്ചു.
കാക്കേ, കാക്കേ; മാലയവിടെ… മൂന്നര പവൻ്റെ മാലയുമായി പറ പറന്ന കാക്കയെ കയ്യോടെ പൊക്കി
കയ്പമംഗലം: മൂന്നരപ്പവന്റെ മാലയുമായി കാക്ക പറപറന്നു. കയ്പമംഗലത്ത് ആണ് സംഭവം. മൂന്നരപ്പവന്റെ സ്വർണമാലയുമായി പറന്ന കാക്കയ്ക്ക് പിന്നാലെ അരമണിക്കൂറോളം നീണ്ടൊരു തെരച്ചിൽ. മതിലകം പഞ്ചായത്തിലെ കുടുക്കുവളവിലെ 77-ാം നമ്പർ അങ്കണവാടിയുടെ മുറ്റത്ത് ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.
അങ്കണവാടി ഹെൽപ്പർ ഷേർളി തോമസ് ശുചീകരണത്തിനിടെ ചൂലിൽ മാല കൊളുത്തി. അതോടെ അതൂരി ഗോവണിപ്പടിയരികിലെ തൂണിൽ, ഉച്ചഭക്ഷണപ്പൊതിയോടൊപ്പം, മാല സൂക്ഷിച്ചുവച്ചിരുന്നു. കുറച്ചു സമയത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ ഭക്ഷണപ്പൊതി ചിതറിക്കിടക്കുകയും മാല കാണാതാവുകയും ചെയ്തു.
പരിഭ്രമിച്ച ഷേർളിയുടെ നിലവിളി കേട്ട് പ്രദേശവാസികളായ പനയ്ക്കൽ സോമൻ, വെമ്പുലി, ഗുലാബി എന്നിവർ സ്ഥലത്തെത്തി. കുട്ടികളുമായി സ്‌കൂൾ ബസ് കാത്തുനിന്ന ചിലർ, മാല പോലൊരു വസ്തുവുമായി കാക്ക പറന്നതായി സൂചന നൽകി.
അടുത്തുള്ള മാവിൻ കൂട്ടത്തിൽ നടത്തിയ പരിശോധനയിൽ ‘വില്ലൻ’ കാക്ക മരക്കൊമ്പിൽ ഇരുന്ന് ചുണ്ടിൽ മാല പിടിച്ചിരിക്കുന്നതായി കണ്ടു. നാട്ടുകാർ ബഹളമുണ്ടാക്കി കൂക്കുവിളികളോടെ കാക്കയെ പറപ്പിക്കാൻ ശ്രമിച്ചു. കൂട്ടത്തിലുണ്ടായിരുന്ന സോമൻ കല്ലെറിഞ്ഞതോടെ “ക്രാ… ക്രാ…” എന്നൊച്ചയോടെ കാക്ക പറന്നു.
കാക്കയുടെ ചുണ്ടിൽ നിന്ന് വിട്ട മാല നിലത്ത് വീണു. നാട്ടുകാർ അതിനെ സുരക്ഷിതമായി കൈപ്പിടിയിലാക്കിയപ്പോൾ ഷേർളിക്ക് ആശ്വാസമായി .
ഷേർളി ആശ്വാസനെടുവീർപ്പ് വിട്ടു. കൈവിട്ട സ്വർണം തിരികെ ലഭിച്ചതോടെ, അവർക്കും നാട്ടുകാർക്കും ‘ആകാശത്തോളം’ സന്തോഷം.
കാക്ക കൊണ്ടുപോയ സ്വർണ വള തിരികെ കിട്ടി
മഞ്ചേരി: മൂന്ന് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സ്വർണ വള തിരികെ കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്. മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിലാണ് അവിശ്വസനീയ സംഭവം നടന്നത്.
പെരുമ്പലത്തിൽ സുരേഷിന്റെ മരുമകൾ ഹരിത ശരത്തിന്റെ വളയാണ് കാക്ക കൊത്തിക്കൊണ്ടു പോയത്.
2022 ഫെബ്രുവരി 24ന് ആണ് സംഭവം. വീട്ടിലെ കുളിമുറിയ്ക്കു സമീപം തുണി അലക്കുമ്പോൾ കല്ലിൽ ഊരി വച്ചതായിരുന്നു വള. ഹരിതയുടെ വിവാഹ നിശ്ചയത്തിന് അണിയിച്ച ഒന്നര പവൻ തൂക്കം വരുന്ന വളയാണിത്.
തുണി അലക്കുന്നതിനിടെ ഹരിതയുടെ കണ്ണുവെട്ടിച്ച് കാക്ക വള കൊത്തിക്കൊണ്ടു പോയി. തുടർന്ന് വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും വള കണ്ടെത്താനായില്ല.
കഴിഞ്ഞ മാസം നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്ത് മാങ്ങ പറിക്കാൻ കയറിയപ്പോൾ മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങൾ കൂട്ടിൽ നിന്നു ലഭിക്കുകയായിരുന്നു.
തുടർന്ന് അൻവർ സാദത്ത് വലയുടെ ഉടമയെ കണ്ടെത്തി തിരിച്ചേൽപിക്കാൻ തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി.ബാബുരാജിനെ അറിയിച്ചു.
ഇദ്ദേഹം വള കിട്ടിയ വിവരം അറിയിച്ച് വായനശാലയിൽ മേയിൽ നോട്ടിസ് പ്രദർശിപ്പിച്ചു. തെളിവു സഹിതം വരുന്നവർക്ക് വള നൽകുമെന്നായിരുന്നു അറിയിപ്പിൽ പറഞ്ഞത്.
ഈ വിവരം സുരേഷിന്റെ അടുക്കലെത്തി. പിന്നാലെ വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിലെ ബിൽ, വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആൽബം തുടങ്ങിയവ തെളിവായി നൽകിയാണ് കഴിഞ്ഞ ദിവസം വള തിരിച്ചു വാങ്ങിയത്.
English Summary:
A woman identified as Manju from Tamil Nadu was arrested in Kozhikode for snatching a gold chain from an infant resting on her mother’s shoulder. Police revealed she is a habitual offender already serving sentences in multiple theft cases.