ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം, ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
കോഴിക്കോട് ∙ സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ഇന്ന് നിർണായക ദിനം.
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയും.
കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കേസന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും, ജാമ്യം ലഭിച്ചാൽ അന്വേഷണം ബാധിക്കപ്പെടുമെന്നുമാണ് മെഡിക്കൽ കോളേജ് പൊലീസ് കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്.
പൊലീസ് റിപ്പോർട്ട് ഉൾപ്പെടെ പരിഗണിച്ച കോടതി നേരത്തെ വിശദമായ വാദം കേട്ടിരുന്നു.
വിവാദ വീഡിയോ പോസ്റ്റ് ചെയ്ത മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി ഇതുവരെ പൊലീസ് അപേക്ഷ നൽകിയിട്ടില്ല.
ഇതിനിടെ, ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബസിലെ മറ്റൊരു യാത്രക്കാരി പൊലീസിനെ സമീപിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇതുമൂലം തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയത്.
ഈ പരാതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് വിവരാവകാശ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
English Summary
The Kozhikode court will today deliver its verdict on the bail plea of Shimjitha Mustafa, accused of abetment to suicide in a case where a young man died after a video alleging sexual harassment on a private bus went viral on social media. Police have opposed bail, citing the early stage of investigation and the possibility of influencing witnesses. Meanwhile, another passenger has approached cyber police seeking removal of the controversial video.
kozhikode-bus-video-viral-suicide-case-shimjitha-bail-verdict
Kozhikode, Viral video case, Abetment to suicide, Shimjitha Mustafa, Bail plea, Social media controversy, Cyber police, Private bus incident









