‘എന്തിനു വാവേ നീ ഇത് ചെയ്തത്? അമ്മയുടെ സ്വത്തല്ലേ… നീയില്ലാതെ ഞങ്ങൾക്ക് നിൽക്കാനാവില്ലെന്ന് എൻറെ മുത്തിനറിയില്ലേ…’
കോഴിക്കോട്: ബസ് യാത്രക്കിടെ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ വീട്ടിൽ ഹൃദയം തകർക്കുന്ന ദൃശ്യങ്ങളാണ്.
മകന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ നിലവിളിക്കുന്ന അമ്മയുടെ വാക്കുകൾ കേട്ടുനിൽക്കാനാകാത്ത വേദനയായിരുന്നു. “എന്തിനാ വാവേ നീ ഇത് ചെയ്തത്… നീയില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും” എന്ന അമ്മയുടെ നിലവിളി വീട്ടിലാകെ നൊമ്പരമായി.
ബസിലുണ്ടായ സംഭവത്തിന്റെ വിഡിയോ ദീപക്കിനെ അതീവ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും, അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
വിഡിയോ പുറത്തുവന്നതിന് ശേഷം ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് അടുത്തവരും സ്ഥിരീകരിക്കുന്നു.
താൻ നിരപരാധിയാണെന്ന് അദ്ദേഹം പലതവണ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവെന്നും, നിയമപരമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം എന്നും സുഹൃത്തുക്കൾ പറയുന്നു.
ദീപക് മാതാപിതാക്കളുടെ ഏകമകനായിരുന്നു. വർഷങ്ങളായി പരിചയമുള്ള വ്യക്തിയാണെന്നും, യുവതിക്ക് യഥാർത്ഥത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ സംഭവസമയത്ത് തന്നെ പ്രതികരിക്കാമായിരുന്നുവെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു.
സംഭവത്തെ അനാവശ്യമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതാണ് ദീപക്കിനെ തകർത്തതെന്നാണ് അവരുടെ നിലപാട്.
സംഭവത്തിൽ നീതി ലഭിക്കും വരെ നിയമപരമായി പോരാടുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. സ്വകാര്യ ബസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വിഡിയോ പകർത്തിയ യുവതിയുടെയും ബസ് ജീവനക്കാരുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പൊലീസിൽ പരാതി നൽകാതെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സാഹചര്യം ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും വീഴ്ച സംഭവിച്ചതായി പൊലീസ് വിലയിരുത്തുന്നു. യുവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഗോവിന്ദപുരത്ത് സെയിൽസ് മാനേജറായി ജോലി ചെയ്തിരുന്ന ദീപക്, ജോലിസംബന്ധമായ യാത്രക്കിടെയാണ് സംഭവത്തിൽപ്പെട്ടത്.
തിരക്കേറിയ ബസിൽ വച്ച് അനുചിതമായ സ്പർശനം ആരോപിച്ച് യുവതി മൊബൈൽ ഫോണിൽ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഈ വിഡിയോക്കെതിരെ തുടക്കത്തിൽ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ യുവതി തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. പയ്യന്നൂരിൽ വച്ചായിരുന്നു സംഭവമെന്നും വടകര പൊലീസിൽ വിവരം അറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു.
ദീപക്കിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ ശക്തമായ സൈബർ ആക്രമണവും തുടരുകയാണ്.
English Summary
The family of Deepak, a native of Govindapuram in Kozhikode who died by suicide after a bus incident video went viral, is in deep grief. Relatives and friends say the viral video caused severe mental distress, leading to his death. Police are investigating the incident, including why the video was shared on social media without filing a formal complaint. Statements from the woman who recorded the video and bus staff will be taken.
kozhikode-bus-video-suicide-deepak-family-grief
Kozhikode, Govindapuram, Suicide Case, Bus Incident, Viral Video, Social Media, Police Investigation, Kerala News









