മസ്കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിൽ മാന്‍ഹോളില്‍ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
മെയ് 15നാണ് സംഭവം. സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്‌യൂനയില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവിടെ ആരോഗ്യ മന്ത്രായത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ലക്ഷ്മി.
താമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി ബലദിയ വേസ്റ്റ് ബിന്നിന് അടുത്തേക്ക് പോകുന്നതിനിടെ കാല്‍ തെന്നി മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മസ്‌യൂനയിലെ ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവമറിഞ്ഞ് ഭര്‍ത്താവും ഏക കുട്ടിയും സലാലയില്‍ എത്തിയിരുന്നു. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.
അഫാൻ്റെ നില അതീവ ഗുരുതരം; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ
തിരുവനന്തപുരം: ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എംഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഫാൻ കഴിയുന്നത്.
ഗുരുതരമായി കഴിയുന്നതിനിടെ അഫാന് ഫിക്‌സ് വന്നുവെന്നാണ് ആശുപത്രിയിൽ നിന്ന് പുറത്തുവരുന്ന വിവരം. രാവിലെ 11 മണിയോടെയാണ് അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ഇതിനിടെ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ശുചിമുറിയിൽ പോയ അഫാൻ തുറക്കാതെ ആയതോടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡന്‍ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെതിരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാന്‍ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉള്‍പ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാന്‍ വെളിപ്പെടുത്തിയതായി നേരത്തെ പുറത്തു വന്നിരുന്നു.