മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണ് അപകടം. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് തകർന്നു വീണത്. ഇടിഞ്ഞ് വീണ കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നതായാണ് വിവരം.
പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വാസവന്‍ അറിയിച്ചു.
മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന വിവരം.
കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ശുചിമുറിയടക്കമുള്ള ഭിത്തിയാണ് തകർന്നു വീണത്. കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള രോഗികളെയടക്കം മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
‘വാങ്ങി കൂട്ടിയിരുന്നത് ചാത്തൻ സാധനങ്ങൾ, ശുചിമുറി കഴുകുന്ന ലോഷനും വിലയുള്ള വാക്‌സീനും ഒറ്റ ടെന്‍ഡർ’; ബിജു പ്രഭാകര്‍ പറയുന്നു
തിരുവനന്തപുരം: സുതാര്യമായ മരുന്ന്, ഉപകരണ സംഭരണം സുഗമമാക്കാന്‍ കാലാനുസൃതവും ശാസ്ത്രീയവുമായ സമീപനങ്ങളാണ് അനിവാര്യമെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് മുൻ എംഡി ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍.
ആശുപത്രികളില്‍ അവശ്യമരുന്നുകളുടെയും ഉപകരണങ്ങളുടെയും ലഭ്യതയില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ കൃത്യമായ ഇന്‍ഡെന്‍ഡിങ്ങും ഉറപ്പാക്കണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
കോർപറേഷന്റെ ചുമതല ഏറ്റെടുക്കുന്ന സമയത്ത് കുത്തഴിഞ്ഞ അവസ്ഥയാണുണ്ടായിരുന്നത് എന്നും ബിജു പ്രഭാകര്‍ പറയുന്നു.
തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ തുടങ്ങിയ മാതൃകയിലാണ് 2017ല്‍ കേരളത്തിലും സമാനമായി കോര്‍പറേഷന്‍ രൂപീകരിച്ചിരുന്നത്.
തമിഴ്‌നാട് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍നിന്നുള്ള ഉദ്യോഗസ്ഥനെയാണ് കോര്‍പറേഷന്റെ തലപ്പത്ത് നിയോഗിച്ചിരുന്നത്.
എന്നാൽ ചുമതല ഏറ്റെടുക്കുന്ന സമയത്ത് നിങ്ങള്‍ അറിഞ്ഞുകൊണ്ടാണോ ഇതില്‍വന്നു ചാടുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശുചിമുറി കഴുകുന്ന ലോഷനും വിലയുള്ള വാക്‌സീനും ഉള്‍പ്പെടെ ഒറ്റ ടെന്‍ഡറാണ് വിളിച്ചിരുന്നത് എന്നും ബിജു പ്രഭാകര്‍ വെളിപ്പെടുത്തി.
ഇത്തരത്തിലുള്ള മരുന്നുസംഭരണ മാനദണ്ഡങ്ങള്‍ ശരിയല്ലെന്നു കണ്ടെത്തി വാക്‌സീന് ഉള്‍പ്പെടെ എട്ടു വിവിധ ടെന്‍ഡറുകളാക്കിയാണ് അദ്ദേഹം മാറ്റിയത്.
ഡോക്ടര്‍മാര്‍ അംഗീകരിക്കാത്ത ഉല്‍പന്നങ്ങളാണ് വാങ്ങിക്കൂട്ടിയിരുന്നത്. പല ആശുപത്രികളിലും പോയ സമയത്ത് ഒരു പ്രത്യേക കമ്പനിയുടെ, മുറിവ് തുന്നിക്കെട്ടാനുള്ള നൂല്‍ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു.
അന്വേഷിച്ചപ്പോഴാണ് അതുപയോഗിക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി അറിയുന്നത്.
ഈ നൂല്‍ ഉപയോഗിച്ച് വയറ്റില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് തുന്നിക്കെട്ടുകയും രോഗി ഓട്ടോറിക്ഷയില്‍ പോയപ്പോള്‍ തുന്നല്‍ പൊട്ടിപ്പോവുകയും ചെയ്തു. അത്തരം വിലകുറഞ്ഞ ചാത്തന്‍ സാധനങ്ങളാണ് വാങ്ങിയിരുന്നത് എന്നും ബിജു പ്രഭാകർ പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ ജോലി ചെയ്തിരുന്ന കാലത്ത് മരുന്നു സംഭരണത്തില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന പരിചയം ഉപയോഗപ്പെടുത്തിയാണ് കോർപറേഷനിലെ തുടര്‍നടപടികള്‍ ഏകോപിപ്പിച്ചത്.
ഈ രംഗത്തുള്ള വിദഗ്ധന്മാരുമായും ഡോക്ടര്‍മാരുമായും ചര്‍ച്ച ചെയ്താണ് എട്ടു ടെന്‍ഡറുകളായി തിരിക്കാന്‍ തീരുമാനം എടുത്തത്.
പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോലും 500 രൂപയുടെ സാധനം വാങ്ങി യാതൊരു മുൻ പരിചയമില്ലാത്തവരെ മരുന്നു സംഭരണത്തിന്റെ ചുമതലയ്ക്കായി നിയോഗിക്കുന്നതാണ് പ്രധാന പ്രശ്‌നം.
Summary: Accident at Kottayam Medical College as building collapses. A portion of the 14th ward has collapsed.