കോട്ടയം: കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കേസിൽ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. നടന്നത് കൊടും ക്രൂരതയെന്ന് കുറ്റപത്രത്തിൽ പറയുന്നു. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രത്തിൽ 45 സാക്ഷികളും 32 രേഖകളും ആണ് ഉള്ളത്.
കേസിൽ അഞ്ച് പ്രതികളാണ് കേസിലുള്ളത്. അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരിത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസിലെ പ്രതികള്‍.
കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരതയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പ്രധാനമായും പറയുന്നത്. അതേസമയം, അധ്യാപകരെയോ ഹോസ്റ്റല്‍ വാര്‍ഡനെയോ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. ഇരകളായ ആറ് പേരും കേസില്‍ സാക്ഷികളാണ്. പ്രതികള്‍ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമെല്ലാം സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
നിലവില്‍ പ്രതികൾ റിമാന്‍ഡിലാണ്. ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയും കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.