പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയിലെ അതിരമ്പുഴ പള്ളി. വിശുദ്ധ സെബസ്ത്യാനോസിന്റെ പേരിൽ അറിയപ്പെടുന്ന പള്ളിയിൽ കേരളത്തിലെയും ഇന്ത്യയിലെ തന്നെയും നാനാജാതി മതസ്ഥർ എത്തുന്ന സ്ഥലമാണ്. അതിരമ്പുഴ പള്ളി പെരുന്നാളും വെടിക്കെട്ടും ലോക പ്രശസ്തമാണ്. (Kottayam Athirampuzha Church bell will now ring by computer. Kerala’s biggest church’s bell is going digital)
പള്ളി പോലെ തന്നെ പ്രശസ്തമാണ് പള്ളിയുടെ മണിയും. 1905ൽ ജർമ്മനിയിൽ നിന്ന് എത്തിച്ച മൂന്ന് മണികളാണ് പള്ളിയിലുള്ളത്. 85 അടി ഉയരമുള്ള മണിഗോപുരത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ മണികൾ കൈകൾ കൊണ്ടായിരുന്നു പ്രവർത്തിപ്പിച്ചിരുന്നത്.
ഇപ്പോൾ ഈ മണികളിൽ രണ്ടെണ്ണം വൈദ്യുതിവൽക്കരിക്കുകയാണ്. വലിയ മണി കൈകൊണ്ട് തന്നെ അടിക്കണം എന്ന് നേർച്ചയുള്ളതിനാലാണ് അതിനെ ഒഴിവാക്കിയത്.
ഇനിമുതൽ വൈദ്യുതിയുടെ സഹായത്തോടെ കമ്പ്യൂട്ടർ പ്രോഗ്രാം വഴിയായിരിക്കും പള്ളിമണികൾ മുഴങ്ങുന്നത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പൾസർ മഡോന ഇലക്ട്രോണിക്സ് എന്ന കമ്പനിയാണ് പള്ളി മണിയുടെ വൈദ്യുതികരണം നടത്തുക. ഓരോ ആരാധനയ്ക്കും ശുശ്രൂഷയ്ക്കും എത്ര സമയം മണി മുഴങ്ങണമെന്ന് കണക്കാക്കി കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്ത് സമയക്രമത്തിന് അനുസരിച്ച് മുഴങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
റിമോട്ടിന്റെ സഹായത്തോടെയും മണി മുഴക്കാനാവും. ആവശ്യമെങ്കിൽ മാനുവലായും ഉപയോഗിക്കാം. തങ്ങൾ കേരളത്തിൽ ചെയ്തതിൽ വച്ച് ഏറ്റവും വലിയ പള്ളി മണി ഇതാണെന്ന് കമ്പനി അധികൃതർ പറയുന്നു. വലിയ ഭാരമുള്ള മണികളുടെ മുഴക്കം കിലോമീറ്ററുകളോളം കേൾക്കാനാവും.
അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് നേർച്ചയായി മണിമാളികയിൽ കയറി വിശ്വാസികൾ മണി മുഴക്കുന്നു. പ്രദക്ഷിണം ഇറങ്ങുന്നത് മുതൽ തിരികെ എത്തുന്നതുവരെ നിലക്കാതെ കേൾക്കുന്ന മണിമുഴക്കം അതിരമ്പുഴ തിരുനാളിന്റെ പ്രത്യേകതയാണ്. വലിയ വടം ഉപയോഗിച്ച് ഇത്രനാൾ മുഴക്കിയിരുന്ന മണിയാണ് ഇനി കമ്പ്യൂട്ടറുകൾ മുഴക്കുക.