രാജീവ് ചന്ദ്രശേഖറിനും ഷോൺ ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന് മറുപടിയുമായി സിറോ മലബാർ സഭ
കോട്ടയം: ഛത്തീസ്ഗഡ് വിഷയത്തിൽ ഇടപെടൽ നടത്തിയത് രാജീവ് ചന്ദ്രശേഖരും ഷോൺ ജോർജുമാണെന്ന് സിറോ മലബാർ സഭ. അവർക്ക് നന്ദി പറയേണ്ടത് സഭയുടെ കടമയാണെന്നും സിറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു.
കേന്ദ്രസർക്കാരിൽ ബന്ധമുള്ളവർ എന്ന നിലയിൽ അവർക്കായിരുന്നു ഛത്തീസ്ഗഡ് വിഷയത്തിൽ കൃത്യമായി ഇടപെടാൻ സാധിച്ചത്. അതുകൊണ്ടാണ് ആ നേതാക്കളുടെ പേര് പറഞ്ഞ് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നന്ദി പറഞ്ഞത്.
എല്ലാ രാഷ്ട്രീയ പാർട്ടികളും ആ വിഷയത്തിൽ ഇടപെട്ടു. അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നും സിപിഎം ഇക്കാര്യത്തിൽ നടത്തുന്ന പ്രതികരണം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ സിപിഎം തയ്യാറാകണം. ജെബി കമ്മീഷൻ റിപ്പോർട്ട് രണ്ടുവർഷമായി സംസ്ഥാനസർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണ്.
ക്രൈസ്തവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായി സർക്കാർ ഇടപെടുന്നില്ലെന്നും കുറ്റപ്പെടുത്തി.
എല്ലാവരെയും സ്വീകരിക്കുന്ന രീതിയാണ് ക്രൈസ്തവർക്ക് ഉള്ളത്. വരുന്നവരെ സ്വീകരിക്കുക എന്നത് ആദ്യത്തെ മര്യാദയുടെ ഭാഗമാണ്.
ബിജെപിക്ക് മാത്രമല്ല എല്ലാവർക്കും രാഷ്ട്രീയ ലക്ഷ്യം ഉണ്ട്.സഭ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ ഫിക്സഡ് വോട്ട് ബാങ്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർബന്ധിത മതപരിവർത്തനം ഉൾപ്പെടുന്ന വകുപ്പുകൾ പൊലീസ് ഇതുവരെ ചുമത്തിയിട്ടില്ലെന്ന് സിറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ കുറ്റപ്പെടുത്തി. കൃത്യമായ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സഭ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടും രംഗത്തെത്തി. യുവതിയുടെ അമ്മ ഇതിനകം തന്നെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഭയും അതേ ആവശ്യം ഉന്നയിച്ചത്.
യുവതിയെ തീവ്രവാദ ബന്ധമുള്ള പാനായിക്കുളത്തേക്ക് കൊണ്ടുപോയി എന്ന വിവരം ഗൗരവത്തോടെ കാണുന്നതായും, തീവ്രവാദത്തിന് രാജ്യാന്തര ബന്ധങ്ങളുള്ളതിനാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അനിവാര്യമാണെന്നും ഫാ. ജയിംസ് കൊക്കാവയലിൽ വ്യക്തമാക്കി.
സംഭവം ‘ലൗ ജിഹാദ്’ ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ പല സ്ഥലങ്ങളിലും നടക്കുന്നുണ്ടെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു. സംഭവത്തിൽ നീതിപൂർണമായ അന്വേഷണം മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തിൽ, ശനിയാഴ്ച രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ യുവതി മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതായി മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, പിന്നീട് പുറത്തുവന്ന ആത്മഹത്യാ കുറിപ്പിൽ, കല്യാണത്തിനായി മതം മാറാൻ കാമുകനായ റമീസും കുടുംബവും നിർബന്ധിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary :
In the Kothamangalam suicide case of a 23-year-old woman, police have not filed charges related to forced religious conversion, says the Syro-Malabar Church. The Church and the victim’s mother demand an NIA probe; BJP alleges ‘Love Jihad’.