കൊച്ചി: ജാതിവിവേചനത്തിന് ഇരയായ ബി.എ. ബാലു ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജോലി രാജിവച്ചു.
ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ബാലു അഡ്മിനിസ്ട്രേറ്റർ കെ. ഉഷാനന്ദിനിക്ക് രാജിക്കത്ത് നൽകുകയായിരുന്നു.
ജാതിയുടെ പേരിൽ മാലകെട്ടു കഴകം ജോലിയിൽനിന്ന് ബാലുവിനെ മാറ്റിനിറുത്തിയിരുന്നു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരനാണ് ഈഴവ സമുദായാംഗമായ ബാലു.
ഫെബ്രുവരി 24ന് ബാലു ചുമതലയേറ്റശേഷം ക്ഷേത്രത്തിലെ ആറ് ബ്രാഹ്മണ തന്ത്രിമാരും ക്ഷേത്രബഹിഷ്കരണസമരം നടത്തുകയായിരുന്നു.
പിന്നീട്മാർച്ച് അഞ്ചിന് ബാലുവിനെ ഓഫീസ് അറ്റൻഡന്റായി മാറ്റി. ഇതിനുശേഷമാണ് തന്ത്രിമാർ പ്രതിഷ്ഠാദിനം ഉൾപ്പടെയുള്ള ക്ഷേത്രചടങ്ങുകൾക്ക് എത്തിയത്.
കഴകം ജോലി അമ്പലവാസികൾ തന്നെ നിർവഹിക്കണമെന്നായിരുന്നു ഇവരുടെ നിലപാട്. അടിച്ചുതളി ജീവനക്കാരനായ രാജേഷ് പിഷാരടിയാണ് ബാലുവിന് പകരം ഇപ്പോൾ മാലകെട്ട് കഴകം ജോലി ചെയ്യുന്നത്.
വിവാദങ്ങളെ തുടർന്ന് മാർച്ച് ആറുമുതൽ ബാലു അവധിയിലായിരുന്നു. 31ന് അവധി അവസാനിച്ചതോടെയാണ് രാജിക്കത്ത് നൽകിയത്.
എന്നാൽവ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാലാണ് രാജിയെന്നുമാത്രമാണ് കത്തിലുള്ളത്. തിരുവനന്തപുരം നെടുമങ്ങാട് ആര്യനാട് സ്വദേശിയായ ബാലു (33) ഇംഗ്ളീഷ് എം.എ നേടിയ ആളാണ്.
റാങ്ക് ലിസ്റ്റിൽ ആദ്യറാങ്കുകാരനായതിനാൽ ജനറൽ വിഭാഗത്തിലാണ് ഇയാൾക്ക്ജോലി ലഭിച്ചത്.
രാജി അംഗീകരിച്ച് അറിയിച്ചാൽ ഇതേ റാങ്കുലിസ്റ്റിൽനിന്ന് അടുത്തയാളെ നിയമിക്കുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അറിയിച്ചു.
അടുത്തടേണും ഈഴവ വിഭാഗത്തിനാണ്. അതിനാൽ റാങ്ക് ലിസ്റ്റിലെ ഈഴവ ഉദ്യോഗാർത്ഥിക്കാണ് ഇനിയും നിയമനം ലഭിക്കേണ്ടത്.
ക്ഷേത്രത്തിൽ ആകെ രണ്ട് കഴകം തസ്തികയാണുള്ളത്. ഒന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുവഴിയുള്ള സ്ഥിരംനിയമനവും മറ്റേത് രണ്ടുമാസം മാത്രമുള്ള കാരായ്മ തസ്തികയും.
ഒരേസമയം ഒരാൾ മാത്രമേ ജോലിക്കുണ്ടാകൂ. സ്ഥിരംകഴകക്കാരൻ രണ്ടുമാസം മറ്റ് ജോലികൾ ചെയ്യണം എന്നാണ് ചട്ടം.
ജാതിയുടെ പേരിൽ ബാലുവിനെ മാറ്റിനിറുത്തിയതിതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
നിയോഗിച്ച തസ്തികയിൽത്തന്നെ ബാലു ജോലിചെയ്യുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഭരതപ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രമായ കൂടൽമാണിക്യം ഇപ്പോൾ ജാതിവിവേചനങ്ങളുടെ പേരിൽ കുപ്രസിദ്ധമാണ്.