കോഴിക്കോട്: കൊടുവള്ളിയിൽ വീട്ടിൽ നിന്നും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ ഇതുവരെ കണ്ടെത്താനായില്ല. കേസിൽ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ക്വട്ടേഷൻ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പുറത്തു വിട്ടിട്ടുണ്ട്. പ്രതികളെന്നു സംശയിക്കുന്നവരുടെയോ അവരുടെ വാഹനങ്ങളുടെയോ വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിൽ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
അതിനിടെ അനൂസുള്ളത് മലപ്പുറം ജില്ലയിലാണെന്ന് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. കൃത്യമായ സ്ഥലം മനസ്സിലായിട്ടുണ്ടെന്നും അനൂസിനെ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി അനൂസിനെ പ്രതികൾ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് താമരശ്ശേരി ചുരത്തിനു സമീപം പൊലീസ് അന്വേഷണം നടത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അനൂസ് റോഷനെ വീട്ടിൽ നിന്ന് ആയുധമായി എത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് മുൻപ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഒരാളെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊടുവള്ളി കരിങ്കമണ്ണുകുഴിയിൽ മുഹമ്മദ് ഷാഫിയെ(39) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.