തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോൾ കാലവധിയിൽ സുനി തവനൂർ ജയിലിൽ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നൽകിയ അപേക്ഷ പരിഗണിച്ചാണ് പരോൾ ലഭിച്ചത്.
കൊടി സുനിക്ക് അഞ്ച് വർഷത്തിന് ശേഷമാണ്പരോൾ ലഭിച്ചിരിക്കുന്നത്. നേരത്തെ വിയ്യൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചതിലും ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസിലും പ്രതിയാണ് കൊടി സുനി. ഇതിന്റെ പശ്ചാത്തലത്തിൽ സാധാരണ നിലയിൽ ലഭിക്കുന്ന പരോൾ അനുവദിക്കേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പും ജയിൽ വകുപ്പും തീരുമാനിക്കുകയായിരുന്നു. അതീവ സുരക്ഷാ ജയിലിൽ സഹ തടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് കൊടി സുനിയെ തവനൂരിലെ ജയിലിലേക്കു കൊണ്ടുപോയത്.