വോൾവോ കാറിനുള്ളിൽ സുഖപ്രസവം; ലേക്ക്ഷോറിലെ ജീവനക്കാർ വേറെ ലെവൽ ആണ്; വീഡിയോ കാണാം
കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയ യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് എറണാകുളം വി.പി.എസ് ലേക്ക്‌ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗം.
ഞായറാഴ്ച രാവിലെ 8.45ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമാണ് അപൂർവവും നിർണായകവുമായ സംഭവം നടന്നത്.
പ്രസവ വേദനയുമായി കണ്ണൂർ സ്വദേശിനിയായ 21കാരി കുടുംബത്തോടൊപ്പം ആശുപത്രിയിലെത്തുന്നതിനിടെയാണ് കുഞ്ഞ് പുറത്തുവരാൻ തുടങ്ങിയത്.
അത്യാഹിത വിഭാഗത്തിന് മുന്നിൽ കാർ നിർത്തിയപ്പോഴേക്കും പ്രസവം ആരംഭിച്ചിരുന്നു. ഉടൻ തന്നെ ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ട്രെച്ചറടക്കമുള്ള സംവിധാനങ്ങളുമായി കാറിലേക്കെത്തി.
യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റുന്നത് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ സംഘം, കാറിനുള്ളിൽ തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
കുടുംബത്തിന്റെ വോൾവോ കാറിനുള്ളിൽ സുരക്ഷിതമായി പ്രസവം നടത്തുകയും ആൺകുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.
ജനുവരി 22നാണ് യുവതിയുടെ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. തലശ്ശേരിയിൽ നിന്ന് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി അരൂരിലെത്തിയ കുടുംബത്തിന് പുലർച്ചെ മൂന്ന് മണിയോടെ വേദന അനുഭവപ്പെട്ടു.
തുടർന്ന് സമീപത്തെ ആശുപത്രിയിൽ പരിശോധന നടത്തി മടങ്ങിയെങ്കിലും രാവിലെ വേദന ശക്തമായതോടെ ലേക്ക്‌ഷോർ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.
ആശുപത്രിയിലെത്തും മുമ്പ് തന്നെ കാറിനുള്ളിൽ പ്രസവം ആരംഭിക്കുകയായിരുന്നു.
തുടർന്ന് സീനിയർ പീഡിയാട്രിഷ്യൻ ഡോ. പ്രിയദർശിനി ഉൾപ്പെടെയുള്ള സംഘം എത്തി അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പരിചരണം നൽകി.
യുവതിയെ ലേബർ റൂമിലും കുഞ്ഞിനെ എൻ.ഐ.സി.യുവിലും പ്രവേശിപ്പിച്ചു. ഇരുവരും നിലവിൽ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
“അത്യന്തം അടിയന്തിര ഘട്ടത്തിലായിരുന്നു സാഹചര്യം.
കുഞ്ഞ് പുറത്തുവരാൻ തുടങ്ങിയതിനാൽ യുവതിയെ മാറ്റുന്നത് അപകടകരമാകുമെന്ന തിരിച്ചറിവിലാണ് കാറിനുള്ളിൽ തന്നെ നടപടിയെടുത്തത്,” ഡോ. ആദിൽ അഷ്റഫ് പറഞ്ഞു.
ഭാര്യയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച ലേക്ക്‌ഷോർ ആശുപത്രിയോടും ഡോക്ടർമാരോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്ന് യുവതിയുടെ ഭർത്താവ് പ്രതികരിച്ചു.
കൃത്യസമയത്തെ ഇടപെടലാണ് തങ്ങളുടെ ജീവിതം രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അത്യാഹിത വിഭാഗത്തിന്റെ സജ്ജീകരണങ്ങളും പരിശീലനവും ഈ സംഭവത്തിലൂടെ തെളിയുന്നുവെന്ന് വി.പി.എസ് ലേക്ക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയും സി.ഇ.ഒ ജയേഷ് വി. നായരും വ്യക്തമാക്കി.
English Summary :
A young woman delivered a baby boy inside a car just outside VPS Lakeshore Hospital in Kochi while being rushed for delivery. Doctors from the hospital’s emergency department, led by Dr. Adil Ashraf, quickly intervened and conducted the delivery inside the vehicle, realizing it was unsafe to move her. Both mother and newborn were later admitted to the hospital and are stable. The incident highlights the hospital’s emergency preparedness and swift medical response.
kochi-car-delivery-lakeshore-hospital-emergency-team-saves-mother-baby
Kochi News, Emergency Delivery, VPS Lakeshore Hospital, Car Delivery, Medical Emergency, Kerala Health News, Human Interest News









