ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ പിഎച്ച്ഡി ശുപാര്‍ശ വിവാദം.
തിരുവനന്തപുരം: സംസ്കൃതത്തിൽ പ്രാവീണ്യമില്ലാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി ബിരുദം നൽകാൻ ശുപാർശ നൽകിയതിനെതിരെ കേരള സർവകലാശാലയിൽ വൻ വിവാദം.
ഭാഷയറിയാത്ത വിദ്യാർഥിക്കു സംസ്കൃത്തിൽ പിഎച്ഡി നൽകാനുള്ള ശുപാർശ തടയണമെന്നു ആവശ്യപ്പെട്ട് കേരള സർവകലാശാല ഓറിയന്റൽ ഭാഷ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ ഡോ. സിഎൻ വിജയകുമാരി വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിനു കത്തു നൽകി.
ശുപാർശ തടയണമെന്ന് വകുപ്പ് മേധാവിയുടെ ആവശ്യം
പരാതിയിലെ ആരോപണങ്ങൾ പ്രകാരം,സർവകലാശാല ക്യാമ്പസിലെ എസ്എഫ്ഐ നേതാവും ഗവേഷണ വിദ്യാർത്ഥിയുമായ വിപിൻ വിജയൻ,ഓപ്പൺ ഡിഫൻസിൽ ഒരു ഭാഷയിലും ശരിയായി മറുപടി നൽകാനാവാതെ പോയെന്നാണ് പരാതി.
അതിനാൽ ഡോക്ടറേറ്റ് അനുവദിക്കുന്നത് സർവകലാശാലയുടെ നിലവാരത്തിന് നിരക്കാത്തതു കൂടിയാണെന്ന് ഡീൻ ചൂണ്ടിക്കാട്ടി.
ഓപ്പൺ ഡിഫൻസ്: ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായില്ല?
ഈ മാസം 15ന് നടന്ന ഡിഫൻസ് സെഷനിൽ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇംഗ്ലീഷിലും സംസ്കൃതത്തിലുമല്ലാതെ മലയാളത്തിലും ഉത്തരം നൽകാനായില്ലെന്നും ഡീൻ ആരോപിക്കുന്നു
ചട്ടമ്പി സ്വാമികളെക്കുറിച്ച് ‘സദ്ഗുരു സർവസ്വം- ഒരു പഠനം’ എന്നതായിരുന്നു പ്രബന്ധ വിഷയം. ഇംഗ്ലീഷ് ഭാഷയിലാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. നേരിട്ടും ഓൺ ലൈൻ വഴിയും ഓപ്പൺ ഡിഫൻസിൽ അധ്യാപകർ പങ്കെടുത്തിരുന്നു. ഇവരുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ വിദ്യാർഥിക്കു സാധിച്ചില്ല
ദേശീയതലത്തിൽ എൻഐആർഎഫ് റാങ്കിംഗിൽ മുന്നിലെത്തിയ സർവകലാശാലയിൽ ഇത്തരം അരക്ഷിതമായ പിഎച്ച്ഡി അംഗീകാരംവലിയ അപമാനം സൃഷ്ടിക്കുമെന്ന് പരാതിയിൽ പറയുന്നു
കൂടുതൽ പരിശോധന ആവശ്യപ്പെടുന്നു
കേരള സർവകലാശാലയിലെ അധ്യാപകനും സർവകലാശാലയ്ക്കു പുറത്തുള്ള രണ്ട് പ്രൊഫസർമാരുമാണ് വിദ്യാർഥിയുടെ പ്രബന്ധം മൂല്യനിർണയം നടത്തിയത്.
വിദ്യാർഥി സംഘടനാ നേതാക്കൾ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ ബിരുദങ്ങൾ നേടുന്നതായി ആക്ഷേപം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ സർവകലാശാലയുടെ പരമോന്നതമായ ബിരുദം അവാർഡ് ചെയ്യുന്നതിനു മുൻപ് ഡീൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി വിസിയ്ക്കു നിവേദനം നൽകിയിട്ടുണ്ട്.









